Tuesday, 8 September 2015

സമാഗമം (ചെറുകഥ)

സമാഗമം (ചെറുകഥ)
by
ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍

അലങ്കോലമായ മനസ്സ്. എന്താണ് ചെയ്യേണ്ടതെന്ന് ഒരു തീരുമാനത്തിലെത്താന്‍ പറ്റുന്നില്ല. ഇറങ്ങി നടന്നു. മനസ്സിലൊരു തീക്കനല്‍ കത്തുന്നതുപോലെ. ആല്‍മഹത്യ ചെയ്യാന്‍ തോന്നി. ആ പ്രവര്‍ത്തി ചെകുത്താന്റെയാനെന്നു ബുദ്ധി ഉദിച്ചു. എന്തിന്നു പരലോകത്ത് നരകം നേടണം?
നടന്നു നടന്നു ഞാനൊരു വനത്തിലെത്തി. മനസ്സ് മരവിച്ചതുകൊണ്ട് മറ്റു ഭയങ്ങളൊന്നും തോന്നിയില്ല.
വനത്തിന്നുള്ളിലെ ചീവീടുകളുടെ ശബ്ദവും ശ്മാശാനമൂകതയും കൂടി കൂടി വന്നു. വല്ലാത്ത ദാഹം. ഒരു ചെറിയ നീരുറവയില്‍ നിന്നും ഒരു കവിള്‍ വെള്ളം കുടിച്ചു. നടന്ന് നടന്ന് ഒരുപാട് ദൂരം വനത്തിന്നുള്ളില്‍ എത്തിയിട്ടുണ്ടെന്നു തോന്നുന്നു.ഒരു മനുഷ്യജീവന്റെ ലക്ഷണവും അവിടെ കണ്ടില്ല.
അങ്ങകലെ ഒരു കനലിന്റെ ലാഞ്ചന കണ്ടു. ഭയങ്കരമായ തണുപ്പ്. അടുതെതിയപ്പോള്‍ ആ കനല്‍ ഒരു ബീഡിയില്‍ നിന്നാണെന്ന് മനസ്സിലായി. ഈ ഗഗനവീധിയില്‍ ഒരു മനുഷ്യനെ കണ്ടുമുട്ടിയ സന്തോഷത്തില്‍ അദ്ധേഹത്തിന്റെ അടുത്തേക്ക് ഞാന്‍ വേഗം നടന്നു.
ഞാന്‍ അടുത്തെത്തി. ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
'നമുക്ക് നടക്കാം.' അദ്ദേഹത്തിന്റെ പിന്നാലെ ഞാന്‍ നടന്നു.
എന്റെ മനസ്സിന്നു സമാധാനമായി. എന്നെപ്പോലെ ഒരാളെ കിട്ടിയതിലും, വിജനമായ കാറ്റില്‍ ഒരു അത്താണി കിട്ടിയതിലും.
'എന്റെ അടുത്തുകൂടി നടന്നോളൂ. ആ ഭാഗത്ത്‌ വഴുക്കലുണ്ട്'
അദ്ദേഹം പറഞ്ഞത് ഞാന്‍ ശ്രദ്ധയോടെ അനുസരിച്ച്. അദ്ധേഹത്തെ മുട്ടി ഞാന്‍ നടന്നു. അദ്ദേഹം എന്നെ ആ ശരീരത്തോട് കൂട്ടിച്ചേര്‍ത്തു. 62 വയസ്സായ ഞാന്‍ അദ്ധേഹത്തിന്റെ അടുത്ത് 6+2=8 വയസ്സായ കുട്ടിയായി.
ഞങ്ങള്‍ വീണ്ടും നടന്നു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം താളാല്മകമായി. ഞങ്ങള്‍ രണ്ടു പേരും നിശ്ശബ്ധരായ് നടക്കുകയാണ്. എവിടെയോ ഒരു കുറുക്കന്‍ ഓളിയിടുന്നത് കേട്ടു.
ആ നിശ്ശബ്ധതക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം ചോദിച്ചു 'മക്കളൊക്കെ ഗള്‍ഫിലാണല്ലേ?
'അതെ'. ഞാന്‍ ചോദ്യത്തിന്നു ഒറ്റവാക്കില്‍ മാത്രം മറുപടി പറഞ്ഞു.
'മക്കളെന്തു ചെയ്യുന്നു? അവരെപറ്റി എന്താണഭിപ്രായം?' അദ്ധേഹത്തിന്റെ ചോദ്യശരങ്ങള്‍ക്കു ഞാന്‍ വിശദീകരിച്ചു മറുപടി പറഞ്ഞു.
അവരെല്ലാം എന്‍റെ ജീവന്റെ ജീവാണെന്നും ഞാനത് പ്രകടിപ്പിക്കാറില്ലെന്നും അവരുടെ പ്രാര്തനയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
'എന്നെപ്പോലെ തന്നെ അല്ലെ?' അദ്ദേഹം പ്രതികരിച്ചത് അങ്ങിനെയാണ്.
'നിന്റെ ഉപ്പാനെ പറ്റി എന്താണഭിപ്രായം?' അദ്ധേഹത്തിന്റെ ആ ചോദ്യം എന്നെ വാചാലനാക്കി. ഉപ്പാനെപറ്റി പറയുമ്പോള്‍ എനിക്ക് ആയിരം നാവാണ്.
എന്റെ ഉപ്പയാണ് എന്റെ ഗുരു. അദ്ധേഹത്തിന്റെ മകനായി ജനിച്ചതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ ലാഞ്ചിയില്‍ ഗള്‍ഫില്‍ പോയി, ഭക്ഷണത്തിന്നു പൈസയില്ലാതെ, വിശപ്പ്‌ സഹിക്കവയ്യാതെ എന്റെ കയ്യിലെ വാച്ച് പണയം വെച്ചിട്ടുണ്ട്. രണ്ടര വര്‍ഷങ്ങള്‍ക്കു ശേഷം വിസ ശെരിയാക്കി നാട്ടില്‍ വന്നിട്ട് ഉപ്പാട് എന്റെ ദയനീയാവസ്ഥ പറഞ്ഞപ്പോള്‍ ഉപ്പ കരഞ്ഞു. അതിന്നു മുമ്പ് ഉപ്പാടെ ഏറ്റവും ഇളയ അനുജന്‍ മോട്ടോര്‍ സൈക്കിള്‍ അക്സിടെന്റില്‍ മരിച്ചപ്പോഴാണ് ആദ്യമായി ഉപ്പ കരഞ്ഞത്. അതിന്നു മുമ്പോ പിമ്പോ ഉപ്പ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല, കേട്ടിട്ടുമില്ല
'നിനക്ക് വിശക്കുന്നുണ്ടോ?' അദ്ദേഹം എന്നോട് ചോദിച്ചു. നല്ല വിശപ്പുണ്ട്. അദ്ധേഹത്തെ ബുധിമുട്ടിക്കെന്ടെന്നു കരുതി ഞാന്‍ പറഞു 'ഇല്ല, വിശപ്പില്ല'
'അത് നുണ, നിനക്ക് നല്ല വിശപ്പുണ്ട്' എന്നും പറഞ്ഞു അദ്ദേഹം കയ്യില്‍ നിന്നും കുറച്ചു റൊട്ടി തന്നു. ഞാന്‍ തിന്നാന്‍ മടിച്ചപ്പോള്‍ എന്റെ വായില്‍ വെച്ച് നിര്ബന്ധിച്ചു തിന്നാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹം മറ്റൊരു ബീടിക്കു കൂടി തീ കൊളുത്തി.
അദ്ദേഹം ആരാണെന്നറിയാന്‍ ഞാന്‍ ആശിച്ചു. പക്ഷെ അദ്ദേഹം മുഖം കാണിച്ചു തന്നില്ല. വീണ്ടും നടക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിച്ചു.
'നീ മക്കളെപ്പറ്റി പറഞ്ഞു. മരുമക്കളെപറ്റി ഒന്നും പറഞ്ഞില്ല.' അദ്ധേഹത്തിന്റെ അടുത്ത ആവശ്യം.
'എന്റെ മരുമക്കളും മരുമകളും എന്റെ സ്വന്തം മക്കളെപോലെയാണ്. മക്കളുടെ വിവാഹം ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം."
ഞങ്ങളുടെ പാതയിലെ ഒരു ഗര്‍ത്തം കാട്ടിത്തന്നിട്ടു അദ്ദേഹം പറഞ്ഞു ;' ഗര്‍ത്തം കടന്നു വേണം നമുക്ക് യാത്ര തുടരാന്‍. അതു കഴിഞ്ഞാല്‍ നമ്മുടെ യാത്ര സുഖകരമാണ്'
എന്തോ ഭീതിപ്പെടുത്തുന്ന ചിന്ത എന്റെ മനസ്സില്‍ വന്നു. ഞാന്‍ അദ്ധേഹത്തിന്റെ കരവലയത്തില്‍ ഒതുങ്ങി വീണ്ടും നടന്നു. എന്റെ കൈ വിടീച്ചുകൊണ്ട്‌ അദ്ദേഹം ഗര്‍ത്തത്തിലേക്ക് ചാടി. എന്നോട് ചാടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഭയന്നു.
'നിനക്ക് ഞാനുണ്ട്. ഞാന്‍ പിടിച്ചോളാം. ചാടൂ' അദ്ധേഹത്തിന്റെ വാക്ക് വിശ്വസിച്ചു കൊണ്ട് ഞാന്‍ ചാടി.
അദ്ധേഹത്തിന്റെ കരവലയത്തില്‍ ഞാന്‍ ചെന്നെത്തി. വീണ്ടും യാത്ര തുടര്‍ന്നു.
'നിനക്ക് പേടിയുണ്ടോ -എന്റെ കൂടെ വരാന്‍?'
'ഏയ്‌ ഒരിക്കലുമില്ല'
ആ മനുഷ്യനെ അത്രകണ്ട് വിശ്വാസമായിരിക്കുന്നു. എന്തോ ഒരടുപ്പം ആ മനുഷ്യനില്‍ ഞാന്‍ ദര്‍ശിച്ചു.
അദ്ദേഹം ഒരു റൊട്ടി കൂടി എനിക്ക് തന്നു. ഇപ്രാവശ്യം അനുസരണയോടെ വാങ്ങിക്കഴിച്ചു.
'ഇനി നമുക്ക് ഒരു കയറ്റം കയറണം. എനിക്ക് കുറച്ചു ക്ഷീണമുണ്ട്. നമുക്ക് കുറച്ചു നേരം വിശ്രമിക്കാം.'
ഞങ്ങള്‍ ഒരു പാറപുറത്ത്‌ ഇരുന്നു. അദ്ദേഹം ഒരു ബീഡി കൂടി കത്തിച്ചു. ആ വെട്ടത്തില്‍ ആ മുഖം കാണാന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം മുഖം കാട്ടിയില്ല.
അദ്ദേഹം വീണ്ടും എഴുനേറ്റു. യാത്ര തുടര്‍ന്നു. എന്റെ ഭയം നിശ്ശേഷം മാറി. ഏതോ ഒരു മായാജാലം പോലെ ധൈര്യം എനിക്ക് കൂടി കൂടി വന്നു.
'നീ ഇപ്പോള്‍ എന്ത് ചെയ്യുന്നു?' നടത്തത്തിന്നു വേഗത കൂട്ടി അദ്ദേഹം ചോദിച്ചു.
'ഞാനിപ്പോള്‍ ഒരു ഷോപ്പ് നടത്തുന്നു. മക്കളുടെ പൈസ കൊണ്ടോ മരുമക്കളുടെ പൈസ കൊണ്ടോ ജീവിക്കുന്നതില്‍ യാതൊരു തെറ്റുമില്ല, നാണക്കെടുമില്ല. പക്ഷെ, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കാനാനാണ് ആഗ്രഹം' എന്റെ പോളിസി ഞാന്‍ പറഞ്ഞു.
പെട്ടെന്ന് ഒരു കാറ്റു വീശി. മഴക്കുള്ള ലക്ഷണമാണെന്ന് തോന്നുന്നു.
ഞങ്ങളുടെ മുന്നിലൂടെ ഒരു നായ ഓളിയിട്ടു ഓടി. അദ്ധെഹത്തിനു യാതൊരു കൂസലുമില്ല. എല്ലാം ഒരു നിസ്സംഗതാഭാവം.
അദ്ദേഹം ആരാണെന്നറിയാനുള്ള എന്റെ ആകാംക്ഷ ഉച്ചസ്ഥായിലിലെത്തി. ഞാന്‍ ചോദിച്ചു 'അങ്ങാരാണ്?'
'ഞാനോ? ഇപ്പോള്‍ അറിയേണ്ട. വഴിയെ മനസ്സിലാകും'
ഈ മനുഷ്യന്റെ അന്തര്‍ലീനമായ മുഖം കാണാമെന്നുള്ള എന്റെ ആഗ്രഹം തല്‍കാലത്തേക്ക് കെട്ടടങ്ങി.
തണുപ്പ് കാരണം ഞാന്‍ കുറേശ്ശെ ചുമക്കുന്നുണ്ടായിരുന്നു. അദ്ദേഹം തന്‍റെ കീശയില്‍നിന്നും ഒരു പൊടി എടുത്തു കഴിക്കാന്‍ തന്നു.
ആദ്യം ഒന്ന് മടിച്ചിട്ടാണെങ്കിലും ഞാനത് കഴിച്ചു.
എനിക്ക് നല്ല ഉറക്കം വന്നു തുടങ്ങി. അത് മനസ്സിലാക്കിയ ആ മനുഷ്യന്‍ ഒരു മരത്തിന്റെ കീഴെ കാല്‍ നീട്ടിവെച്ചു നീണ്ടു നിവര്‍ന്നു കിടന്നു.
'എന്റെ കാലിന്മേല്‍ കിടന്നോളൂ.'
ഞാന്‍ ആ കാലിന്മേല്‍ തലവെച്ചു നീണ്ടു നിവര്‍ന്നു കിടന്നു.
അദ്ദേഹം മറ്റൊരു ബീഡി കൂടി കത്തിച്ചു വലിക്കാന്‍ തുടങ്ങി. ഇപ്രാവശ്യവും അദ്ദേഹത്തിന്റെ മുഖം ഞാന്‍ കാണാതിരിക്കാന്‍ അദ്ദേഹം വേണ്ടുവോളം ശ്രദ്ധിച്ചു.
എന്നിട്ടദ്ദേഹം ആകാശത്തേക്ക് കൈ ചൂണ്ടി പറഞ്ഞു. 'നോക്കൂ. ആ കാണുന്ന നക്ഷ്ത്രങ്ങളില്ലേ. അതാണ്‌ ഇനി നിന്റെ രക്ഷയും സമാധാനവും. ആ കാണുന്ന നക്ഷത്രങ്ങള്‍ എവിടെയാന്നെന്നറിയാമോ?
'ആകാശത്ത്' ഞാന്‍ മറുപടി കൊടുത്തു.
അദ്ദേഹം അത് തിരുത്തി.
'അത് ആകാശത്താണെങ്കിലും ആദ്യത്തെ രണ്ടു നക്ഷത്രങ്ങള്‍ അല്‍താനി എന്നാ നാട്ടിലെ ആകാശത്തും പിന്നെ രണ്ടെണ്ണം അല്‍നുഅയ്മി എന്നാ നാട്ടിലെ ആകാശത്തും ഒടുവിലെ രണ്ടെണ്ണം അല്‍മക്തൂം എന്നാ നാട്ടിലെ ആകാശതുമാണ്. അതിന്റെ ചുറ്റും കാണുന്ന ചെറിയ നക്ഷത്രങ്ങള്‍ ആ വലിയ നക്ഷത്രങ്ങളുടെ സന്തതികളാന്നു. അവരെല്ലാമാണ് ഇനി നിന്റെ രക്ഷ.'
എനിക്കൊന്നും മനസ്സിലായില്ല. പക്ഷെ ഉറക്കക്ഷീണം കൊണ്ട് ഞാന്‍ വിശദീകരണം ചോദിച്ചില്ല.
ഞാന്‍ ഉറക്കത്തിലേക്കു വീണു.
എന്റെ കവിളില്‍ രണ്ടു തുള്ളി വെള്ളം വന്നു വീണപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്.
അദ്ദേഹം കരയുന്നതാണ് ഞാന്‍ കണ്ടത്. അദ്ധെഹതോട് കരയാനുള്ള കാരണം അന്വേഷിച്ചു. അദ്ദേഹം വീണ്ടും കരയാന്‍ തുടങ്ങി. കാരണം പറഞ്ഞില്ല.
ഒടുവില്‍ ഗധ്ഗധകണ്ടാനായി അദ്ദേഹം എന്നെ വിളിച്ചു. 'മോനെ........ശറഫൂ .......'
ഞാനാമുഖത്തെക്ക് സൂക്ഷിച്ചു നോക്കി. കൊള്ളിയാന്‍ വെളിച്ചത്തില്‍ ഞാനദേഹത്തെ മനസ്സിലാക്കി.
ഞാന്‍ അട്ടഹസിച്ചു കൊണ്ട് വിളിച്ചു ' ഉപ്പാ....എന്റെ പൊന്നുപ്പാ ......'
മക്കൾ ഓടിവന്നു.
'പപ്പാ പപ്പയെന്താ കരയുന്നെ?' ഞാന്‍ കണ്ണ് തുറന്നു നോക്കി..
ഞാന്‍ സംഭവിച്ചത് പറഞ്ഞു. സ്വപ്നം കണ്ടതാണെന്ന് മനസ്സിലായപ്പോള്‍ അവർ പറഞ്ഞു 'പപ്പാ എല്ലാ തിങ്കളാഴ്ച രാവിലും വെള്ളിയാഴ്ച രാവിലും ഞങ്ങള്‍ക്കും വെല്ലിപ്പാക്കും വേണ്ടി ഖുറാന്‍ ഓതി ദുഅ ചെയ്യാരുണ്ടല്ലോ. അതു ഇന്നലെ ചെയ്തില്ല അല്ലെ?'
ഞാന്‍ എല്ലാവര്ക്കും വേണ്ടി ദുഅ ചെയ്തു.

------------------------------
മേമ്പൊടി:
മരണദേവനൊരു വരം കൊടുത്താല്‍
മരിച്ചവരൊരുദിനം തിരിച്ചുവന്നാല്‍
കരഞ്ഞവര്‍ ചിലര്‍ പൊട്ടിച്ചിരിക്കും
ചിരിച്ചവരോ കണ്ണീരു പൊഴിക്കും

No comments:

Post a Comment