ജർമനി എത്ര മനോഹരം (ജീവിതകഥ)
by ഷെരീഫ്
ഇബ്രാഹിം, ദാറുസ്സലാം,
തൃപ്രയാർ, തൃശ്ശൂർ
അന്നൊരു ദിവസം ജർമൻ എംബസ്സിയിൽ
നിന്ന് എനിക്കൊരു കാൾ വന്നു. അവിടെത്തെ ഒരു സ്റ്റാഫ് ആയിരുന്നത്. ഷൈഖ് ഹമദിന്റെ
കാർ കളക്ഷൻസ് ഒന്ന് കാണാൻ അമ്പാസഡറും കുടുംബവും ആഗ്രഹിക്കുന്നത്രേ. ഷൈഖിന്റെ ഒരു
പാട് അന്റിക്യു കളക്ഷൻസ് കാറുകൾ ഒരിക്കലും എയർകണ്ടീഷൻ ഓഫ് ചെയ്യാത്ത വിശാലമായ ഹാളിൽ
സൂക്ഷിച്ചിരിക്കുകയാണ്. അതിൽ 1888ഇൽ നിർമിച്ച ഡയാമിലർ ബെൻസ് മുതൽ ഷൈഖ് നിർമിച്ചെടുത്ത കാറുകളും അമേരിക്കൻ
മിലിട്ടറി ഉപയോഗിച്ച ജീപ്പുകളും വെള്ളത്തിലും ചതുപ്പിലും കരയിലും ഓടിക്കാവുന്ന
ആംഫിറെയ്ഞ്ചർ ജീപ്പും കൂട്ടത്തിൽ ഷൈഖിന്റെ സ്വന്തമായി പറപ്പിക്കുന്ന ഹെലികൊപ്റ്റെറും
ഉള്ള പ്രൈവറ്റ് കാർകളക്ഷൻ ഷൈഖിന്റെ അനുവാദമില്ലാതെ ഞാൻ തുറന്നു കൊടുക്കാൻ
ബുദ്ധിമുട്ടാണെന്നും ആ സമയത്ത് ഷൈഖ് വിദേശത്താണെന്നും ഭവ്യതയോടെ ഞാൻ സ്റ്റാഫിനോട്
പറഞ്ഞു മനസ്സിലാക്കി. അന്ന് മൊബൈൽ ഫോണിന്നു ഇന്റർനാഷണൽ റോമിംഗ് ആയിട്ടില്ല.
അംബാസ്സഡർ ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടു സമ്മതം വാങ്ങിയെന്ന
മറുപടിയാണ് സ്റ്റാഫ് എന്നോട് പറഞ്ഞത്. ഒരു മണിക്കൂറിന്നുള്ളിൽ ഞാൻ ബന്ധപ്പെടാം
എന്നും പറഞ്ഞു ഞങ്ങൾ സംസാരം നിറുത്തി.
ഷൈഖുമായി സാറ്റെലൈറ്റ് ഫോണിലൂടെ
ബന്ധപ്പെട്ടപ്പോൾ അനുവാദം കിട്ടി. വിവരം അറിയീച്ചതനുസരിച്ചു വൈകീട്ട് അംബാസഡറും
പരിവാരങ്ങളും എത്തി. ബിരാല് ഇല്ലാത്തിടത്തു കരിപ്പിടി മൂപ്പൻ എന്ന് പറഞ്ഞ പോലെയായി
ഞാൻ. കിട്ടിയ അവസരം പാഴാക്കിയില്ല. എല്ലാ വാഹനങ്ങളെ പറ്റിയും ഞാൻ വിശദീകരിച്ചു
പറഞ്ഞു.
അദ്ധേഹത്തിന്നു എന്നെ 'ക്ഷ' പിടിച്ചു. ഷൈഖ് നിർദേശിച്ച പോലെ അദ്ധേഹത്തിന്നു ഒരു VIP ട്രീറ്റ്മെന്റ് കൊടുത്തു. ഒന്നര, രണ്ടു മണിക്കൂർ കഴിഞ്ഞു അമ്പാസഡർ പോകുമ്പോൾ ഷോകേസിൽ
വെക്കാവുന്ന വളരെ പഴയ മോഡൽ ഡയാമലർ ബൻസിന്റെ ഒരു മോഡൽ തന്നു. അത് വാങ്ങുമ്പോളും
അദ്ധേഹത്തോട് സംസാരിക്കുമ്പോഴും എന്റെ ചിന്ത ആ ജർമനി ഒന്ന് സന്ദർശിക്കണം
എന്നുള്ളതായിരുന്നു.
ഷൈഖ് വിദേശത്ത് നിന്ന് തിരിച്ചു
വന്നപ്പോൾ എന്റെ ആഗ്രഹം നല്ല നേരം നോക്കി പറഞ്ഞു. എന്ത് കാര്യവും നല്ല തമാശകളൊക്കെ
കേട്ടിരിക്കുമ്പോൾ പറഞ്ഞാൽ ഉടനെ സമ്മതിക്കും. അത് പോലെ ആ കാര്യം ഓക്കേ. അന്ന്
യൂറോപ്യൻ യൂണിയൻ ആയിട്ടില്ല. ജർമനി രണ്ടാണ്. ഒന്ന് വെസ്റ്റ് ജർമനിയും മറ്റേതു
കമ്മൂണിസ്റ്റ് ചിന്താഗതിയുള്ള ഈസ്റ്റ് ജർമനിയും. രണ്ടിന്റെയും തലസ്ഥാനം ബെർലിൻ
ആയിരുന്നു. ആ രണ്ടു രാജ്യങ്ങളെയും വേർതിരിക്കുന്ന ഒരു മതിൽ ഉണ്ട്. അതാണ് ബെർലിൻ
മതിൽ. ജർമനി ഒന്നായപ്പോൾ ആ മതിൽ ജനങ്ങൾ തന്നെ പൊളിച്ചു. അത് മറ്റൊരു ചരിത്രം.
അമ്പാസ്സഡറെ നേരിട്ട് ഫോണ്‍
ചെയ്യാൻ ഒരു മടി, അദ്ധേഹത്തിന്റെ
ഫോണ്‍ നമ്പരുള്ള വിസിറ്റിംഗ് കാർഡ് തന്നിട്ടുണ്ടെങ്കിൽ കൂടി. എന്തായാലും കൊണ്‍സലിനെ
ഫോണ്‍ ചെയ്തു വിഷയം പറഞ്ഞു.
അദ്ദേഹം നിർദേശിച്ചതനുസരിച്ച്
പാസ്പോർട്ടും ഫോട്ടോയും കൊടുത്തു. പത്തു മിനിട്ടിന്നുള്ളിൽ വിസ റെഡി.
പക്ഷെ ഒരു പ്രശ്നം. എവിടെ
പോകുകയാണെങ്കിലും ആ രാജ്യത്ത് എന്റെ ഒരു ആതിഥെയനൊ മറ്റോ ഉണ്ടാവും. ഇത് ഞാൻ തനിച്ചു
പോകുക എന്നത് ഒരു കീറാമുട്ടിയായി. ഈ വിഷയം ഷൈഖിനോട് പറഞ്ഞാൽ യാത്ര പോകേണ്ടെന്നു
പറഞ്ഞാലോ. അത് മാത്രമല്ല, ഏതു അന്റാർറ്റികയിൽ പോകാനും എനിക്ക് ധൈര്യമുണ്ടെന്നു ഒരിക്കൽ ഞാനൊരു കാച്ചു
കാച്ചിയിട്ടുള്ളതുമാണ്. ഗതികേട്ടാൽ ഷെരീഫ് പുല്ലും തിന്നും. നല്ല സമയം നോക്കി
വിവരം പറഞ്ഞു. (അല്ലെങ്കിൽ തന്നെ എപ്പോഴും വാഹനത്തെപറ്റി മാത്രം ചിന്തിക്കുന്ന
ഷൈഖ് ഞാൻ പറഞ്ഞതൊക്കെ എങ്ങിനെ ഓർമവെക്കാനാ). അദ്ദേഹം ഹാംബർഗിൽ ഉള്ള ഒരു ഹെൽമുത്ത്
.....(രണ്ടാമത്തെ പേർ ഇപ്പോൾ ഓർമയിലില്ല) എന്ന ആളുടെ അഡ്രസ് കാർഡ് തന്നു. മതി.
സമാധാനമായി. ഇനി എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാത്രം അദ്ധേഹത്തെ
ബന്ധപ്പെടാം എന്ന് കരുതി യാത്രക്കായി ഒരുങ്ങി. മൂന്നു ദിവസത്തെ ലീവാണ് കിട്ടിയത്.
അത് സാരമില്ല. ചിലപ്പോൾ ഞാൻ ഒന്ന് ദുബായിൽ പോയിട്ട് വരട്ടെ എന്ന് ഷൈഖിനൊട്
ചോദിക്കും. അര മണിക്കൂറിന്നുള്ളിൽ തിരിച്ചെത്താമെന്നും പറയും. അര മണിക്കൂര് കൊണ്ട്
അബൂദാബിയിൽ നിന്ന് ജബൽഅലിയിൽ പോലും എത്തുകയില്ലെന്നു ഷൈകിന്നു നന്നായറിയാം.
അങ്ങിനെ ആയിരത്തി തൊള്ളായിരത്തി
തൊണ്ണൂറു മാർച്ച് എഴിന്നു ദുബൈ എയർപോർട്ടിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ട്
എയർപോർടിലേക്ക് ലുഫ്താൻസയിൽ പുറപ്പെട്ടു. കാലത്ത് ഒമ്പത് മണിക്ക് പുറപ്പെട്ടു
വൈകീട്ട് മൂന്നിന്നു (ജർമൻ സമയം) എയർപോർട്ടിൽ ലാൻഡ് ചെയ്തു. ഹെൽമുത്തിന്റെ
വിസിറ്റിംഗ് കാർഡ് കൈവശം ഉണ്ടെന്നു ഒന്ന് കൂടി ഉറപ്പാക്കി.
എന്റെ ഉദ്ദേശം തന്നെ ജർമനിയിലെ
ബെർലിൻ എന്ന തലസ്ഥാനത്തെ മതിൽ കാണുക എന്നതാണ്. അന്ന് രണ്ടു ജർമനികളാണ്
ഉണ്ടായിരുന്നത്. ഫെഡറൽ റിപബ്ലിക് ഓഫ് ജർമനിയും കമ്മൂണിസ്റ്റ് അനുഭാവമുള്ള ജർമ്മൻ
ഡെമോക്രാറ്റിക് റിപബ്ലിക്കും. ഇത് ആയിരത്തി തൊള്ളായിരത്തി അറുപത്തിഒന്നിനാണ്
നിലവിൽ വന്നത്. അത് വരെ ജർമ്മൻ ഒന്നായിരുന്നപ്പോൾ ബർലിൻ എന്ന നഗരമായിരുന്നു
തലസ്ഥാനം. ജർമനി രണ്ടായപ്പോഴും രണ്ടു ജർമനിയും തലസ്ഥാനമായി തീരുമാനിച്ചത് ബർലിൻ
ആയിരുന്നു. ആ ബർലിൻ കിഴക്കേ ജർമനിയുടെ ഉള്ളിലും ആണ്. ബർലിനെ മുറിച്ചു കിഴക്കൻ
ബർലിനും പടിഞ്ഞാറൻ ബർലിനും ആക്കി. അത് വേർതിരിക്കാൻ മതിൽ നിർമിച്ചു. അതാണ് ബർലിൻ
മതിൽ. അത് കാണുകയായിരുന്നല്ലോ എന്റെ ലക്‌ഷ്യം.
ഫ്രാങ്ക്ഫർട്ടിൽ നിന്നും ഞാൻ
കയറിയ ഫ്ലൈറ്റ് ബർലിനിൽ എത്തി. രാത്രി പതിനൊന്നു മണിയായിട്ടുണ്ട്. നല്ല ഉറക്ക,
യാത്രാക്ഷീണം. ഒരു ഹോട്ടൽ ബുക്ക് ചെയ്യണം. ഹെൽമുത്തിനെ
ഫോണ്‍ ചെയ്തു. അദ്ദേഹം സ്വിറ്റ്സർലൻഡിൽ ആണത്രേ. അധികം ദൂരെയല്ലാത്ത ഒരു
ഹൊട്ടെലിലേക്ക് അദ്ദേഹം ഫോണ്‍ ചെയ്തു എല്ലാം അറേഞ്ച് ചെയ്തു. എന്റെ പാസ്പോർട്ടും
ക്രെഡിറ്റ് കാർഡും കൊടുത്തു റൂം കിട്ടി. ലോക്കൽ അട്രെസിന്റെ കോളം ഹെൽമുത്ത്
പറഞ്ഞു കൊടുത്തത് കൊണ്ട് എനിക്ക് പണി എളുപ്പമായി. കട്ടിലിൽ വീണതെ ഓർമയുള്ളൂ.
ഹീറ്റരിന്റെ മർമര ശബ്ദം പോലും ഞാൻ കേട്ടില്ല.
പിറ്റേന്ന് മതിൽ കാണാൻ
പുറപ്പെട്ടു. ഒരു ടൂറിസ്റ്റ് ബസ്സിലാണ് യാത്ര. പുറത്തു മഞ്ഞുമഴ പെയ്യുന്നു. ഞാൻ
അത് ആദ്യമായാണ് മഞ്ഞുമഴ കാണുന്നത്. ബർലിനിൽനിന്ന് എഴുപതു കിലൊമീറ്റെർ ദൂരമേയുള്ളൂ,
മറ്റൊരു രാജ്യമായ പോളണ്ടിലേക്ക്. ഇത്രയും തണുപ്പുള്ള
രാജ്യമായിട്ടും ഭൂരിഭാഗം പുരുഷന്മാരും സ്ത്രീകളും സാധാരണ ട്രൌസറും ഷർട്ടും ആണ്
ധരിക്കുന്നത്. ചിലർ പാന്റ് ധരിക്കുന്നു. ഞാൻ ഒരു നിമിഷം എന്റെ നാടിനെ ഓർത്തു. നല്ല
ചുട്ടു പൊള്ളുന്ന, ഹുമിടിറ്റി
ഉള്ള വേനൽക്കാലത്ത് പോലും LKGയിലും മറ്റും പഠിക്കുന്ന കൊച്ചുമക്കളെ പാന്റും ടയ്യും ധരിപ്പിക്കുന്നത് എത്ര
തെറ്റാണ്.
ബർലിൻ മതിലിന്നടുത്തെത്തി. ഈ
മതിലിന്നപ്പുറം മറ്റൊരു രാജ്യമാണ്, അതും ഈ രാജ്യത്തിന്റെ ഒരു ഭാഗം. അന്ന് ബർലിൻ ചുറ്റിയടിച്ചു കണ്ടു പിറ്റേന്ന്
രാവിലെ വീണ്ടും ഫ്രാങ്ക്ഫർട്ടിലേക്ക് മടക്ക യാത്ര.
അവിടെ കൂടുതലൊന്നും കാണാൻ
നിന്നില്ല, ആകെ പോയത് ഒരു
നഗര പ്രതിക്ഷണവും RHINE നദിയിലൂടെയുള്ള
ഒരു ബോട്ട് സവാരിയും. എനിക്ക് അന്നും ഇന്നും ഏറ്റവും ഇഷ്ടമുള്ള യാത്ര കാറോ
ഫ്ലൈറ്റൊ അല്ല, മറിച്ചു ബോട്ട്
യാത്രയും ട്രെയിൻ യാത്രയും ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു ഒക്ടോബർ
മൂന്നിന്നു രണ്ടു ജർമനിയും ഒന്നായി. ബർലിൻ മതിൽ ഇരു രാജ്യങ്ങളുടേയും ജനങ്ങൾ തന്നെ
പൊളിച്ചു. ഹെൽമുത്തെ നീ എന്റെ മുത്ത് ആണെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
അദ്ധേഹത്തിനോട് ഫോണ്‍ ചെയ്തു പോകുന്ന കാര്യവും നന്ദിയും പറഞ്ഞു. ഹോട്ടലിൽ
തങ്ങേണ്ടി വന്നില്ല. രാത്രി എഴിന്നുള്ള ഫ്ലൈറ്റിൽ ഞാനെപ്പോഴും എഴുതാറുള്ള പോലെ,
എന്റെ പോറ്റമ്മയുടെ അടുത്തേക്ക്, അബൂദാബിയിലേക്ക്........