Monday 26 December 2016

ഗള്‍ഫിലെ അപകടമരണം (അനുഭവം)

ഗള്‍ഫിലെ അപകടമരണം (അനുഭവം)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഡിസംബര്‍ പതിനേഴിന്നാണ് ഈ സംഭവം നടന്നത്.
ഞാനന്ന് വൈകീട്ട് ഒരു മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴാണ് എനിക്കൊരു ഫോണ്‍ കാള്‍ വന്നത്. അങ്ങേ തലക്കല്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്റെ പിതാവായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ അല്‍നഹിയാന്റെ ബോയ്‌ ആയ മലയാളിയായിരുന്നു.
എന്റെ ബോസ്സിന്റെ ഹൌദജ് (ഈ അറബി വാക്കിന്റെ ശെരിയായ അര്‍ത്ഥം പല്ലക്ക് എന്നാണ്) - അവിടെ താമസിക്കാന്‍ ചില ഷേയ്ഖുമാര്‍ ചെന്നു. ഈ ഹൌദജിന് എട്ടു ബെഡ് റൂം ഉള്ള, വലിയ ടയര്‍ ഫിറ്റ്‌ ചെയ്ത വലിച്ചു കൊണ്ട് പോകാവുന്ന, ഗിന്നസ്സ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കൊര്‍ഡില്‍ സ്ഥാനം പിടിച്ചതാണ്. അത് അന്ന് പാര്‍ക്ക് ചെയ്തിരുന്നത് മരുഭൂമിയില്‍ ആയിരുന്നു. വലിയ ജെനെറെറ്റര്‍ കൊണ്ടാണ് എലെക്ട്രിസിറ്റി ലഭിച്ചിരുന്നത്.
ആ ഹൌദജിലേക്ക് പെട്രോള്‍ വാങ്ങാന്‍ പോയ റയ്ഞ്ചു റോവര്‍ വാഹനം തീപിടിച്ചു രണ്ടു പേര്‍ മരിച്ചെന്നും അവരുടെ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്നുമായിരുന്നു ഫോണ്‍ കാള്‍.
വിവരം ഉടനെ ഞാന്‍ എന്റെ ബോസ്സിനെ അറിയീച്ചു. അന്ന് നേരം ഇരുട്ടിയത് കൊണ്ട് പിറ്റേന്ന് സംഭവം നടന്ന സ്ഥലത്ത് പോയി വിവരം അന്വേഷിച്ചു അറിയീക്കാന്‍ ബോസ്സ് എന്നോട് പറഞ്ഞു. വേണമെങ്കില്‍ പോലീസിനെ കൂട്ടിക്കോളാനും പറഞ്ഞു. ഡെഡ്ബോഡി കൊണ്ട് പോയത് കൊണ്ടും ഇന്‍ക്വസ്റ്റ് കഴിഞ്ഞത് കൊണ്ടും പോലീസിനെ വിളിക്കേണ്ട എന്ന് ഞാനങ്ങ് തീരുമാനിച്ചു.
പിറ്റേന്ന് ഏകദേശം പതിനൊന്നു മണിയോടെ ഞാന്‍ സംഭവസ്ഥലത്തേക്ക് പോയി. കൂടെ വേറെ രണ്ടാളും. റോഡാണെങ്കില്‍ കട്ടറ റോഡാണ്. ടാര്‍ ഇല്ല എന്നതും പോട്ടെ വണ്ടികള്‍ പോയി കുഴിയായ റോഡ്‌. ചില സ്ഥലങ്ങളില്‍ റോഡിന്റെ സൈഡ്‌ ഇടിഞ്ഞിട്ടുമുണ്ട്. ഒരു പെട്ടികടയോ വീടുകളോ ഇല്ലാത്ത മരുഭൂമിയിലൂടെയുള്ള റോഡ്‌. ഏകദേശം ആ കച്ചററോഡിലൂടെ ഒരു മണിക്കൂറോളം ഞാന്‍ വണ്ടി ഓടിച്ചിട്ടുണ്ടാവും. കുറച്ച് അകലെ നിന്ന് തന്നെ ആ റെയിഞ്ചു റോവര്‍ റോഡിന്റെ കുറച്ചു താഴെ വീണു കിടക്കുന്നത് കണ്ടു.
ഞാന്‍ വണ്ടി നിറുത്തി. താഴെ ഇറങ്ങി ആ വണ്ടിയുടെ ചുറ്റും നോക്കി. ഞാനാകെ ഭയപ്പെട്ട ഒരു കാഴ്ചയാണ് ആ വാഹനത്തില്‍ കണ്ടത്. ആ വണ്ടിയുടെ പിന്നിലെ സീറ്റിന്റെ താഴെ കാലു വെക്കുന്ന ഭാഗത്ത് ഒരു ഡെഡ്ബോഡി കിടക്കുന്നു. ഭയപ്പെദാന്‍ രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്ന് വിജനമായ സ്ഥലത്ത് ഒരു അപകടമരണത്തിന്റെ ബോഡി കണ്ടതാണ്. മറ്റൊന്ന് രാജ്യം ഗള്‍ഫ്‌ ആണല്ലോ. ചിലപ്പോള്‍ നമ്മളെ തന്നെ അറെസ്റ്റ്‌ ചെയ്തെന്നും വരാലോ?
ഉടനെ ഞാന്‍ എന്റെ ബോസ്സ് ഷെയ്ഖ് ഹമദിന് ഫോണ്‍ ചെയ്തു. ഭാഗ്യത്തിന് ആദ്യത്തെ ശ്രമത്തില്‍ തന്നെ ഷെയ്ഖിനെ കിട്ടി. ഞാന്‍ വിവരം പറഞ്ഞു. ഉടനെ ബിദസായെദ് എന്ന സ്ഥലത്തെ പോലീസിനെ വിവരം അറിയീക്കാന്‍ ഷെയ്ഖ് പറഞ്ഞു. ഞാന്‍ അപ്രകാരം ചെയ്തു. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ബിദസായെദ് പോലീസ് എത്തി. അവര്‍ ആ ഡെഡ് ബോഡി കൊണ്ട് പോകാന്‍ ഏര്‍പ്പാടാക്കി. മരണകാരണം അന്വേഷിക്കാന്‍ ഷെയ്ഖ് ഹമദ് എന്നോട് പറഞ്ഞത് ഞാന്‍ അവരോടു അന്വേഷിച്ചു. അവര്‍ക്ക് അതിനെപ്പറ്റി അറിയില്ലെന്നും മഫ്രക്ക് എന്ന സ്ഥലത്തെ പോലീസിനോട് അന്വേഷിക്കട്ടെ എന്ന് പറഞ്ഞു. പക്ഷെ അവിടെ നിന്നും വിവരം കിട്ടാതെ വന്നപ്പോള്‍ അവര്‍ അബുദാബി പോലീസ് കോര്‍ക്കോര്‍ട്ടേഴ്സ് വഴി അന്വേഷിച്ച് എന്നോട് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.
ഇതിനിടെ അവര്‍ അവരുടെ ജീപ്പില്‍ നിന്ന് പോലീസുകാര്‍ തന്നെ, ശെരിക്കും പറഞ്ഞാല്‍ അദ്ദേഹം ളാബത്ത് (നമ്മുടെ നാട്ടിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍) ഫ്രൂട്ട്സും ഈത്തപ്പഴവും ജൂസും കൊണ്ട് വന്നു തന്നു.
മരണകാരണം അദ്ദേഹം അന്വേഷിച്ചു എനിക്ക് വിവരം തന്നു. ഹൌദജ് പാര്‍ക്ക് ചെയ്തിരുന്നിടത്ത് നിന്ന് ജെനറേറ്ററില്‍ ഒഴിക്കാന്‍ പെട്രോള്‍ വാങ്ങാന്‍ രണ്ടു പേര്‍ ആ മണലാരണ്യത്തില്‍ നിന്നും ബിദസായെദ് എന്ന ചെറുപട്ടണത്തിലേക്ക് പോയി. പോകുമ്പോള്‍ അവരുടെ ഒരു കൂട്ടുകാരനെയും കൂട്ടി. പെട്രോള്‍ വാങ്ങിയത് വളരെ ടയ്റ്റ് ആയ കേപ്പ് ഉള്ള ജെറിക്കനില്‍ ആണ്. വണ്ടി ആ റോഡിലൂടെ കുലുങ്ങി പെട്രോളിന്റെ ആവി ആ വണ്ടിയില്‍ നിറഞ്ഞു. പക്ഷെ, അത് യാത്രക്കാര്‍ അറിഞ്ഞില്ല. അതിലൊരാള്‍ പെട്ടെന്ന് സിഗരെറ്റിന് തീ കൊളുത്തിയപ്പോള്‍ വണ്ടിപൊട്ടി തെറിച്ചു വളരെ ഉയരത്തില്‍ പൊന്തി താഴെ വീണു. മൂന്നുപേരും അപ്പോള്‍ തന്നെ മരിച്ചു.
എല്ലാം വിശദീകരിച്ചു പറഞ്ഞു കഴിഞ്ഞു വണ്ടിയില്‍ കയറുമ്പോള്‍ ആ പോലീസ് ഓഫീസര്‍ എന്നോട് ഇങ്ങിനെ പറഞ്ഞു. ഷെയ്ഖ് ഹമദിനോട് എന്റെ അസ്സലാമു അലൈക്കും എന്ന് പറയണം എന്റെ പേര് ഖല്‍ഫാന്‍ ബിന്‍ ഖമീസ് അല്‍റുമൈത്തി എന്നാണ് എന്ന്.
പിറ്റേന്ന് ഡെഡ് ബോഡി റിലീസ് ചെയ്യേണ്ട കാര്യത്തിന് കുറെ കഷ്ടപ്പെടേണ്ടി വന്നു. അതെല്ലാം ശെരിയായി. ഇവരെ മറവ് ചെയ്തത് അബൂദാബി മക്ത പാലം കഴിഞ്ഞു ഉമ്മുന്നാറില്‍ നിന്ന് മഫ്രക്ക് എത്തുന്നതിനു മുമ്പ് ഇടത്ത് ഭാഗത്ത് തുറസ്സായി കിടക്കുന്ന ഖബര്‍സ്ഥാനില്‍ ആണ്.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Sunday 18 December 2016

നീറുന്ന നൊമ്പരം (കഥ)

നീറുന്ന നൊമ്പരം (കഥ)
***************************
അതുൽ ഇത് വരെ എത്തിയില്ലല്ലോ? സ്‌കൂൾവിട്ട് വരേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ദൈവമേ എന്റെ മോന് എന്ത്പ്പറ്റി? മനസ്സ് ആകെ അസ്വസ്ഥമാകുന്നു. ഒരു പക്ഷെ എന്തെങ്കിലും ആവശ്യം സ്‌കൂളിൽ ഉണ്ടായിരിക്കാം. അല്ലെങ്കിൽ സ്‌കൂൾവാഹനത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. കുറച്ചു നേരം കൂടെ ക്ഷമിക്കാം.
ക്ഷമിക്കാന്‍ കഴിയുന്നില്ല. എന്തായാലും സ്കൂളിലേക്ക് വിളിച്ചു ചോദിക്കാം. കൃത്യസമയത്ത് തന്നെ സ്കൂള്‍ ബസ്‌ പുറപ്പെട്ടെന്നായിരുന്നു അവരുടെ മറുപടി. അതുലിന്റെ കൂടെ പഠിക്കുന്ന ഹരിയുടെ വീട്ടിലേക്കു വിളിച്ചു. ഭാഗ്യത്തിന് ഹരി തന്നെയാണ് ഫോണ്‍ എടുത്തത്. സ്കൂളില്‍ നിന്ന് ശെരിയായ സമയത്ത് തന്നെ അവന്‍ വീട്ടില്‍ ഇറങ്ങിയെന്നും ഗേറ്റ് തുറന്ന് അകത്ത് കടക്കുന്നത് ഹരി കണ്ടെന്നും മറുപടി കിട്ടി. എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപോയി. ചേട്ടനെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. അല്‍പസമയതിന്നകം ചേട്ടന്‍ വന്നു. ചേട്ടന്‍ എനിക്ക് ധൈര്യം പകര്‍ന്നു തന്നു. ചേട്ടനും അയല്‍വാസികളും കൂടെ വീടിന്റെ പിന്നിലും മറ്റും പരിശോദിച്ചു. പക്ഷെ അതുലിനെ കണ്ടില്ല. ഒരു പക്ഷെ അവന്‍ ഒളിച്ചിരിക്കുകയാവും എന്ന് കരുതി വീടിന്റെ എല്ലാ മുക്കിലുംമൂലയിലും പരതി. പക്ഷെ, അവന്‍ അവിടെ ഉണ്ടായിരുന്നില്ല. ചേട്ടന്‍ പോലീസില്‍ വിവരം അറിയീച്ചു.
അവരും വന്നു എന്നെയടക്കം കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. ആ പോലീസുകാരുടെ പെരുമാറ്റം കണ്ടപ്പോള്‍ പോലീസ് വിഭാഗം എത്ര നല്ലവരാണെന്ന് തോന്നി.
'ചേട്ടാ, എനിക്ക് മരിക്കാന്‍ തോന്നുന്നു. എന്റെ മകന്‍ ഇല്ലാത്ത ജീവിതം എനിക്ക് വേണ്ട'. എനിക്കങ്ങിനെ പറയാന്‍ തോന്നി.
'അങ്ങിനെയൊന്നും പറയരുത് ലക്ഷ്മീ. ദൈവം നമുക്ക് തന്ന ജീവന്‍ തിരിച്ചെടുക്കാന്‍ ദൈവത്തിന് മാത്രമേ അധികാരമുള്ളൂ. നമ്മുടെ മകനെ തിരിച്ചു കിട്ടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുക. പിന്നെ എനിക്കും വിഷമമില്ല എന്നാണോ നീ കരുതുന്നത് ലച്ചൂ'.. ഇതായിരുന്നു ചേട്ടന്റെ ഉപദേശം.
അത് കേട്ടപ്പോള്‍ എനിക്കും എന്റെ മനസ്സിനെ പാകപ്പെടുത്താന്‍ കഴിഞ്ഞു.
എങ്കിലും.. ദിവസം മൂന്നു കഴിഞ്ഞു. മകന്റെ കാര്യത്തില്‍ ഒരു വിവരവും കിട്ടിയില്ല. നമുക്ക് വേണ്ടപ്പെട്ട ഒരാള്‍, വീട്ടിലെ അംഗമാണെങ്കില്‍ പറയുകയും വേണ്ടല്ലോ, മരിച്ചുപോയാല്‍ തീര്‍ച്ചയായും നമുക്ക് സഹിക്കാന്‍ പറ്റാത്ത വേദനയുണ്ടാവും. കാലക്രമേണ നാം അതൊക്കെ മറന്നു എന്ന് വരാം. മറവി മനുഷ്യന് ദൈവം തന്ന ഏറ്റവും നല്ല കാര്യമാണല്ലോ? എന്നാല്‍ നമ്മുക്ക് വേണ്ടപ്പെട്ടവരെ കാണാതായാലുള്ള വിഷമം ഒരിക്കലും മറക്കാന്‍ പറ്റില്ല. എന്നിട്ടും ഞാനത് ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു.
മകനെ കാണാതായിട്ട് മാസം ഒന്നായി. എനിക്കവന്റെ ശ്വാസവും നിഴലും എല്ലായിടത്തും ഉള്ളതായി തോന്നുന്നു. ഒരു ദിവസം ഞാന്‍ ചേട്ടനോട് പറഞ്ഞു. 'ചേട്ടാ, നമുക്ക് ഈ നാട്ടില്‍ നിന്ന് വേറെ എവിടെക്കെങ്കിലും പോകാം. എനിക്ക് അവന്റെ മുറിയും പുസ്തകങ്ങളും ഡ്രെസ്സും കാണുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല, അത് പോലെ അവന്റെ കൂട്ടുകാരെയും'.
ആദ്യം ചേട്ടന്‍ എന്റെ ആവശ്യം നിരുല്‍സാഹപ്പെടുത്തിയെങ്കിലും പിന്നീട് സമ്മതിച്ചു. അങ്ങിനെ ഞങ്ങള്‍ മറ്റൊരു ജില്ലയിലേക്ക് താമസം മാറി.
ദൈവഭയവും അമ്പലത്തില്‍ പോകുന്നതും ചെറുപ്പം മുതല്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കൂടി. എന്നാല്‍ അന്നും ഇന്നും ആള്‍ദൈവങ്ങളില്‍ എനിക്ക് വിശ്വാസമില്ല. എല്ലാം കാണുന്ന, കേള്‍ക്കുന്ന ദൈവം ഉണ്ടെങ്കില്‍ പിന്നെയെന്തിന് ഒരു ആള്‍ദൈവം?
വര്‍ഷം രണ്ട് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ വീടിന്നടുത്തുള്ള അമ്പലത്തില്‍ തൊഴാന്‍ പോയി. അവിടെ മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു കുട്ടി ഭിക്ഷയ്ക്കു ഒരു സ്ത്രീയുടെ അരികെ ഇരിക്കുന്നത് കണ്ടു. എന്റെ മോനേ എന്ന് ഞാന്‍ ഉറക്കെ വിളിച്ചു. അവന്‍ ഒന്നും പ്രതികരിച്ചില്ല. പെട്ടെന്ന് ചേട്ടന്‍ എന്നെ അവിടെ നിന്ന് മാറ്റി. എനിക്ക് അവന്‍ മകന്‍ ആണെന്ന് തോന്നിയതായിരിക്കുമെന്ന് ചേട്ടനടക്കം അവിടെയുള്ളവര്‍ പറഞ്ഞു.
'അല്ല, ചേട്ടാ ഇത് നമ്മുടെ മകന്‍ തന്നെയാണ്'. എന്ന് ഞാന്‍ വീണ്ടും പറഞ്ഞു. പെട്ടെന്ന് അവിടെ ആളുകള്‍ തടിച്ചു കൂടി. ആ കുട്ടിയുടെ അമ്മ അവനെയെടുത്ത് ഞങ്ങളുടെ നേരെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ആക്രോശിച്ചു.
കൂടിയവരില്‍ ചിലര്‍ ഞങ്ങളുടെ നേരെ തട്ടിക്കേറി. ഭിക്ഷ കൊടുക്കാതിരിക്കാന്‍ ഞങ്ങള്‍ സൂത്രം കാണിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ആ കുട്ടിയാണെങ്കില്‍ ഒന്നും പറയാതെ താഴെവിരിച്ച കാര്‍ഡ്ബോര്‍ഡില്‍ ക്ഷീണിച്ചു കിടക്കുകയാണ്. അപ്പോഴും ഞാന്‍ പറഞ്ഞു. ഇത് നമ്മുടെ മോന്‍ തന്നെയാണ്.
അപ്പോഴാണ്‌ ആരോ പോലീസിനെ അറിയീച്ചത്. ആ കുട്ടിയേയും കൊണ്ട് പോകാന്‍ ആ സ്ത്രീ ഒരു വിഫലശ്രമം നടത്തി. ജനങ്ങള്‍ അവരെ തടഞ്ഞു.
അവനെ ഞാന്‍ വീണ്ടും ദേഹത്ത് തട്ടിവിളിച്ചു. അവന്‍ ക്ഷീണിച്ച് കിടക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ പോലീസ് എത്തി. ഞങ്ങളേയും ആ സ്ത്രീയെയും ചോദ്യം ചെയ്തു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലം പറഞ്ഞപ്പോള്‍ ആ കുട്ടി ഞങ്ങളുടെയാണെന്ന് ആ സ്ത്രീ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 
കുട്ടി മയങ്ങി കിടക്കാന്‍ ലഹരിമരുന്ന് കൊടുത്തിരിക്കുകയാണെന്നും അതുല്‍ ഗേറ്റ് കടന്ന ഉടനെ കുട്ടിയെ ഈ സ്ത്രീയും ഭിക്ഷാടനമാഫിയയും കൂടി തട്ടി കൊണ്ട് പോയതാണെന്നും ഏറ്റു പറഞ്ഞു.
ഇവര്‍ ഭിക്ഷയെടുക്കുന്നതില്‍ കമ്മീഷന്‍ വാങ്ങുന്നു ഭിക്ഷാടന ഏജന്റുമാര്‍. വരവ് കുറഞ്ഞാല്‍ ഭിക്ഷാടന ഏജന്റുമാര്‍ ഇവരെ ദേഹോപദ്രവം വരെ നല്‍കുമത്രേ.
--------------------
മേമ്പൊടി: 1. ഭിക്ഷാടനം നിരോധിക്കുക, കുട്ടികളെ സൂക്ഷിക്കുക, വീട്ടില്‍ വരുന്ന അപരിചിതരെ ശ്രദ്ധിക്കുക.
2. നൊന്തു പ്രസവിച്ച അമ്മക്ക് മക്കളെ ഏത് രൂപത്തിലായാലും തിരിച്ചറിയാന്‍ കഴിയും.

Wednesday 14 December 2016

എന്റെ അദ്ധ്യാപകര്‍ (അനുസ്മരണം)

എന്റെ അദ്ധ്യാപകര്‍ (അനുസ്മരണം)
*****************************************
എന്റെ അദ്ധ്യാപകരില്‍ ആരാണ് മികച്ചത്, ആരെയാണ് എനിക്കിഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടും. എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അവരില്‍ ഓര്‍മയില്‍ വരുന്ന ചിലരെപ്പറ്റി ഞാന്‍ എഴുതാം.
ഞാന്‍ ഒന്ന് മുതല്‍ നാല് വരെ പഠിച്ചത് തൃശ്ശൂര്‍ ജില്ലയിലെ മുനയം LP സ്കൂളിലായിരുന്നു. അഞ്ചു മുതല്‍ പത്ത് വരെ പഠിച്ചത് കാട്ടൂര്‍ പോമ്പേ സെന്റ്‌ മേരീസ് ഹൈസ്കൂളിലായിരുന്നു.
അവരില്‍ ആദ്യം എനിക്ക് ഓർമ്മ വരുന്നത് ഞങ്ങളുടെ പത്താംക്ലാസ്സിലെ ഇംഗ്ലീഷ് മാഷും ഹെഡ് മാഷും ആയ T.L. ജേക്കബ്‌ മാഷെയാണ്. തെക്കേപ്പുറം ലോനപ്പന്‍ മകന്‍ ജേക്കബ് എന്നാണു മുഴുവന്‍ പേര്. ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ ഹെഡ് മാസ്റെര്‍ ആയിരുന്നു ജേക്കബ് മാസ്റ്റര്‍. നല്ല ഒത്തശരീരം. അദ്ധേഹത്തിന്റെ ഡ്രസ്സ്‌ വളരെ വ്യത്യസ്തമായിരുന്നു. വെള്ള ഫുള്‍ കൈ ഷര്‍ട്ട്‌, അതിന്റെ മുകളില്‍ മുണ്ട്. അതായത് പേന്റ് ഇന്‍സര്‍ട്ട് ചെയ്യുന്നതിന് പകരം മുണ്ട് ഇന്‍സര്‍ട്ട് ചെയ്യും. പിന്നെ ടയ്, അതിനു മുകളില്‍ കോട്ട്, പിന്നെ ഷൂസ്. മുണ്ട് വളരെ ടയിറ്റു ആയി ഉടുക്കും. അതിനു കാരണം ഉണ്ട്. കുട്ടികളെ അടിക്കുമ്പോള്‍ അവര്‍ കൈ വലിച്ചാലും മാഷുടെ ദേഹത്ത് കൊള്ളില്ല.
ഞാന്‍ 10 Cയിലെ ക്ലാസ്സ് ലീഡര്‍ ആയിരുന്നു. കുറച്ചൊക്കെ എഴുതുന്നത് കൊണ്ടായിരിക്കാം എന്നെ സെലെക്റ്റ് ചെയ്തത് എന്ന് ഞാന്‍ കരുതുന്നു. ആ വര്‍ഷം എന്റെ ഒരു കഥയ്ക്ക് ഒന്നാം സമ്മാനം കിട്ടി. കഥയുടെ പേര് "പച്ചത്തട്ടം". യൂത്ത്ഫെസ്റ്റിവലിന് ഞാന്‍ ചുറ്റുപാട് ഉണ്ടായിട്ടും ഞാന്‍ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയില്ല. അവര്‍ പല പ്രാവശ്യം എന്റെ പേര് അനൗൺസ് ചെയ്തു. സ്റ്റേജിലേക്ക് പോകാഞ്ഞതിന്റെ കാരണം എന്താണെന്നോ. എലുമ്പിച്ച എനിക്ക് സ്റ്റേജില്‍ കയറാന്‍ ഒരു അപകര്‍ഷതാബോധം. പിന്നീട് സ്റ്റാഫ് റൂമില്‍ കയറി ഞാന്‍ സമ്മാനം വാങ്ങി. ആ കഥ അന്ന് കയ്യെഴുത്ത് മാഗസിനില്‍ വന്നു. ഇപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആ കഥയെ ഒന്ന് മോഡിഫൈ ചെയ്തു അതെ പേരില്‍ പോസ്റ്റ്‌ ചെയ്തു.
എല്ലാ മാസത്തിലും ഒടുവിലെ ശെനിയാഴ്ചയിലെ ഒടുവിലെ പിരീഡ് ക്ലാസ്സ് മീറ്റിംഗ് ആണ്. അന്നാണ് എലുമ്പിച്ച ഞാന്‍ ഷൈന്‍ ചെയ്യുന്നത്. കാരണം ക്ലാസ് മീറ്റിംഗ് നിയന്ത്രിക്കുന്നത് ഞാനായിരിക്കും. ഏക് പീരീഡ്‌ കാ രാജ. അപ്പോള്‍ സ്വതവേ നിശബ്ദമാകാറുള്ള ക്ലാസ്സ് ശബ്ദമയാനമാകും. ആ സമയത്താണ് ഹെഡ് മാസ്റ്ററുടെ വരാന്തയിലൂടെയുള്ള നടത്തം. ഉടനെ മീറ്റിംഗ് ശബ്ദം കുറയും. ഫുള്‍ കഷണ്ടിയായ മാഷ്‌ തലയില്‍ നിന്നും പെന്‍ എടുക്കുന്ന പോലെ അഭിനയിച്ചു കൈ കൊണ്ട് എന്നോടൊരു സിഗ്നല്‍ തരും. 'പൊളിച്ചോ മക്കളെ ഇപ്പോള്‍ നിങ്ങള്‍ക്ക് ഫുള്‍ അടിച്ചു പൊളിക്കാം' എന്നാണു ആ സിഗ്നലിന്റെ അര്‍ത്ഥം.
ഹെഡ് മാസ്റ്റര്‍ തന്നെയാണ് ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. ക്ലാസ്സില്‍ വന്നാല്‍ ഉടനെ രണ്ടു പേരെ മാഷ്‌ എഴുനേറ്റ് നിന്ന് ഓരോ അടി അടിക്കും. കാരണം ചോദിക്കാന്‍ പാടില്ല. അതില്‍ ഒന്ന് ഞാനും മറ്റൊന്ന് ഒരു ജോര്‍ജും ആയിരുന്നു. സഹികെട്ട് ഞാന്‍ ഉപ്പാട് പരാതി പറഞ്ഞു. ഉപ്പ തന്ന മറുപടി എന്താണെന്നോ? പഠിക്കാന്‍ വേണ്ടിയല്ലേ മാഷ്‌ തല്ലുന്നത് എന്നാണു. ഇന്നത്തെ വാപ്പമാരാണെങ്കിലോ?
എന്റെ ഉപ്പാടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് ജേക്കബ് മാഷ്‌ റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് ഞാനും ഇക്കയും പത്താം ക്ലാസ് പാസ്സാവണമെന്ന്. ഉപ്പാടെ ആ ആഗ്രഹം സഫലമായി.
എന്നെ കണക്ക് പഠിപ്പിച്ച മാഷാണ് കവലക്കാട്ട് മാഷ്‌. ഈ കവലക്കാട്ട് എന്നത് വീട്ടുപേരാണ്. ശെരിയായ പേര് ലോനപ്പന്‍ എന്നാണു. ഞാന്‍ പഠിച്ചത് ഷിഫ്റ്റ്‌ സമ്പ്രദായത്തിലുള്ള സമയത്താണ്. ഉച്ചക്ക് ഒന്ന് മുതല്‍ അഞ്ചു വരെയാണ് ക്ലാസ്സ്. അതില്‍ രണ്ടു ഇന്റെര്‍വല്‍. ഇന്റര്‍വെല്‍ കഴിഞ്ഞാല്‍ കണക്ക് പിരീഡ്. ഇത്രയധികം പേടിക്കുന്ന ഒരു ക്ലാസ് ഇല്ല. കാരണം ക്ലാസ്സില്‍ മാഷ്‌ എത്തിയ ഉടനെ ഗുണനപ്പട്ടിക ചോദിക്കും. വലിയ സംഖ്യകളാണ്. ആരുടെ അടുത്തേക്കാണ് ചോദ്യം വരുന്നതെന്ന് അറിയില്ല. കുറെ അടി എല്ലാവര്‍ക്കും കിട്ടിയ പോലെ എനിക്കും കിട്ടി. അത് കൊണ്ട് എന്തുണ്ടായെന്നോ പത്താം ക്ലാസ്സ് പരീക്ഷക്ക്‌ എനിക്ക് കണക്കില്‍ നൂറില്‍ തൊണ്ണൂറ്റിരണ്ട് മാര്‍ക്ക് കിട്ടി.
പിന്നെ എനിക്ക് മറക്കാന്‍ പറ്റാത്ത മാഷാണ് വാരാപ്പുഴ മാഷ്‌ എന്ന് വിളിക്കുന്ന വിതയത്തില്‍ അന്തോണി മാഷ്‌. വാരാപ്പുഴ മാഷുടെ ജന്മനാടാണ്. ഞാനൊരിക്കല്‍ ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന് തൃപ്രയാറില്‍ നിന്ന് കാട്ടൂരിലേക്ക് പോകാന്‍ എടമുട്ടത്ത് നിന്ന് തിരിയുമ്പോള്‍ വാരാപ്പുഴ മാഷും ഭാര്യയും ഒരു കടത്തിണ്ണയില്‍ നില്‍ക്കുന്നു. ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു മാഷുടെ അടുത്തേക്ക് പോയി. അന്നും എന്നും മാഷുടെ വേഷം വെള്ളയാണ്. ഭാര്യയുടെ വേഷം ചട്ടയായിരുന്നു. പഴയ ക്രിസ്ത്യന്‍ സ്ത്രീകളുടെ വേഷം.
മാഷെ അടുത്ത് ചെന്ന് ഞാന്‍ ഭവ്യതയോടെ കൈകൂപ്പിയിട്ട് ചോദിച്ചു. 'മാഷുക്ക് എന്നെ മനസ്സിലായോ? ഞാന്‍ മാഷേ ഒരു പഴയ വിദ്യാര്‍ഥിയാണ്'.
മാസ്റ്റര്‍ക്ക് മനസ്സിലാവാന്‍ ഞാനെന്റെ പേര് പറഞ്ഞു. എന്നിട്ടും എന്നെ മാസ്റ്റര്‍ക്ക് മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞു. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ പീടിക നടത്തിയിരുന്ന ഇബ്രാഹിംകുട്ടിയുടെ മകനാണ് എന്ന്
'ഉവ്വ്. ഇപ്പോൾ എനിക്ക് മനസ്സിലായി. ഇബ്രാഹിം കുട്ടി മാപ്പിളയെ എനിക്ക് വളരെ ഇഷ്ടമാണ്'. മാഷ്‌ അത് പറയുമ്പോള്‍ മുഖത്ത് ഒരു സന്തോഷം കാണാന്‍ കഴിഞ്ഞു.
'താന്‍ ഇപ്പോള്‍ എന്ത് ചെയ്യുന്നു?'. മാഷുടെ ചോദ്യം.
'ഞാന്‍ അബൂദാബിയില്‍ ജോലി ചെയ്യുകയാണ് മാഷേ'. ഞാന്‍ വിവരം പറഞ്ഞു.
'അവിടെ തനിക്കെന്താ പണി?'. മാഷ്‌ എല്ലാം അന്വേഷിക്കുകയാണ്.
ഞാനവിടെ ഒരു ഷെയ്ഖിന്റെ മേനെജരാണ് എന്ന് മറുപടി കൊടുത്തു.
എന്താണ് ഷെയ്ഖ് എന്നായിരുന്നു അടുത്ത ചോദ്യം. രാജകുടുംബാംഗം ആണെന്ന് മനസ്സിലാക്കി കൊടുത്തു.
'മാഷേ എന്താ ഇവിടെ?'. ഞാന്‍ ചോദിച്ചു.
വരാപ്പുഴക്ക്‌ പോകാന്‍ ബസ്സ്‌ കാത്ത്നില്‍ക്കുകയാണെന്ന് മാഷ്‌ മറുപടി പറഞ്ഞു.
മാഷേ ഞാന്‍ അങ്ങോട്ട്‌ എന്റെ കാറില്‍ കൊണ്ട് വിടാം എന്ന് എത്ര പറഞ്ഞിട്ടും മാഷ്‌ സമ്മതിച്ചില്ല.
എടൊ തന്റെ കൈ ഒന്ന് കാണിച്ചേ.. എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൈ കാണിച്ചു കൊടുത്തു.
എന്റെ കൈ ഭാര്യക്ക് കാണിച്ചു കൊടുത്ത് മാഷ്‌ പറഞ്ഞു. കണ്ടോ ഇവനെ ഞാന്‍ കുറെ തല്ലിയിട്ടുണ്ട്. (അപ്പോഴും ഇതെഴുതുമ്പോഴും എന്റെ കണ്ണിലൊരു നനവ്). എങ്കിലും താന്‍ നന്നാവും എന്നൊരു വാക്കും മാസ്റ്റര്‍ എനിക്ക് തന്നു.
ഇനി എനിക്ക് ഓരർമ വരുന്ന മാഷാണ് ഞങ്ങളുടെ മലയാളം പണ്ഡിറ്റ്‌. പൊഞ്ഞനം ആണ് മാഷുടെ വീട്. ഒരിക്കല്‍ പോലും ആരെയും വടി എടുത്ത് അടിക്കാത്ത, വടി ഉപയോഗിക്കാത്ത മാഷ്‌. പഠിക്കാത്തവരെ ഒരു കളിയാക്കലുണ്ട്. അത് മതി പഠിക്കാന്‍. എന്റെ കുത്തിക്കുറിക്കലുകള്‍ക്കു പ്രചോദനം മാഷാണ്. ഉല്‍പ്രേക്ഷ, ഉപമ എന്ന് വേണ്ട ഒരു പാട് കവിതകളും ശ്ലോകങ്ങളും പഠിച്ചത് മാഷില്‍ നിന്നാണ്.
എന്നെ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചത് ജോസ് മാഷ് ആയിരുന്നു. കാട്ടൂരിൽ ആദ്യമായി ഒരു ഓലമേഞ്ഞ സിനിമ കൊട്ടക സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. 1967ൽ SSLC പാസ്സായവരുടെ ഒരു സംഗമം 2013 ഏപ്രിൽ 30നു ഞങ്ങൾ നടത്തി. അന്ന് ജോസ് മാഷ് പങ്കെടുത്തിരുന്നു. പിന്നീട് രണ്ടു മാസം കഴിഞ്ഞപ്പോൾ മാഷ് മരിച്ചു.
ഇവരെയൊക്കെ എഴുതുന്നതിനു മുമ്പ് ഇവരുടെ അടുത്തേക്ക് എത്താന്‍ കാരണക്കാരിയായ ഒരു ഒന്നാം ക്ലാസ്സിലെ ടീച്ചറെപ്പറ്റി എഴുതാതെ ഈ ഓര്‍മക്കുറിപ്പ്‌ അവസാനിപ്പിച്ചാല്‍ അത് എന്നോട് ഞാന്‍ ചെയ്യുന്ന ഒരു തെറ്റായിരിക്കും.
എന്നെ ഒന്നാംക്ലാസ്സില്‍ പഠിപ്പിച്ച ടീച്ചറുടെ പേര് എനിക്ക് ഓര്‍മയില്ല. ഒരു ക്രിസ്ത്യന്‍ ടീച്ചര്‍ ആയിരുന്നു. വേഷമാണെങ്കില്‍ ചട്ട ആയിരുന്നു. ആ ടീച്ചറുമായി എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.
എന്റെ ഉമ്മാടെ വീട് ചുലൂര്‍ ആണ്. അന്നെനിക്ക് അഞ്ചുവയസ്സ്. വെള്ളിയാഴ്ച വൈകീട്ട് ഈ ടീച്ചറുടെ കൈ പിടിച്ചാണ് ഞാന്‍ ചൂലൂരെ ഉമ്മാടെ വീട്ടിലേക്ക് പോകാറ്. അല്ലാതെ ഉമ്മ ഒറ്റയ്ക്ക് ഒരിടത്തും എന്നെ പറഞ്ഞയക്കില്ല. എന്റെ യാത്രക്ക് കൈ പിടിച്ച ടീച്ചറുടെ പുണ്യമായിരിക്കാം, അതിനു ശേഷം ഒരു പാട് വിദേശയാത്രകള്‍ നടത്താന്‍ എനിക്ക് കഴിഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇനിയും ഒരു പാട് മാഷുമാര്‍ ഉണ്ട്. അവരെ ആരെയും ഞാന്‍ മറന്നിട്ടില്ല. ഹിന്ദി പഠിപ്പിച്ച രാമന്‍മാഷ്‌, ക്രാഫ്റ്റ് പഠിപ്പിച്ച കുട്ടപ്പന്‍ മാഷ്‌ തുടങ്ങി ഒരു പാട് പേര്. അവരുടെയെല്ലാം പാവനസ്മരണക്ക് മുന്നില്‍ ഞാനീ ഓർമക്കുറിപ്പ്‌ സമര്‍പ്പിക്കുന്നു.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>