Wednesday 27 July 2016

പൊൻകണ്ണിയാണ് സന്താനം (കഥ)

പൊൻകണ്ണിയാണ് സന്താനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

അധികം വൈകിയാണ് ഞാന്‍ ഉറങ്ങാൻ കിടന്നത്. ഒന്ന് രണ്ടു സാഹിത്യ സമ്മേളനങ്ങളിൽ പങ്കെടുക്കേണ്ടി വന്നു. കൂട്ടത്തിൽ കൊച്ചു മക്കളുടെ ആഗ്രഹപ്രകാരം അവരുമൊത്ത് കുടുംബസമേതം തൃപ്രയാറിൽ സർക്കസ് കാണാനും പോയി. എപ്പോഴാണ്  ഉറങ്ങിയതെന്നറിയില്ല. ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഉണർന്നത്. സമയം നന്നേ വെളുത്തിരിക്കുന്നു.
'ഗുഡ് മോർണിംഗ്. ജബ്ബാർ സാറല്ലേ?' അങ്ങേതലക്കൽ നിന്നുള്ള ചോദ്യം.
അതെ എന്ന് ഞാൻ മറുപടി കൊടുത്തപ്പോൾ അവർ വിളിക്കുന്ന കാര്യം പറഞ്ഞു.
'സാർ, ഞങ്ങൾ ലിറ്റിൽ ഫ്ലവർ അനാഥശാലയിൽ നിന്നാണ് വിളിക്കുന്നത്. ഞങ്ങളുടെ ഇക്കൊല്ലത്തെ വിഷുവാഘോഷം ഉത്ഘാടനം ചെയ്യാൻ സാറിനെ ക്ഷണിക്കാനാണ് ഞാൻ ഫോൺ ചെയ്തത്. ഞാനീ അനാഥശാലയുടെ മദർ ആണ്. സാറിനെ വീട്ടിൽ വന്ന് വിളിക്കാൻ എപ്പോഴാണ് വീട്ടില്‍ ഉണ്ടാവുക?'
മദർ വിളിക്കാനുണ്ടായ കാര്യങ്ങൾ പറഞ്ഞു.
'മദർ, ക്ഷണിക്കാൻ വേണ്ടി ഇങ്ങോട്ട് വരണമെന്നില്ല. ഞാൻ വന്നോളാം. പിന്നെ എന്റെ പ്രസംഗത്തിൽ പ്രവാസികളെ പറ്റി എന്തെങ്കിലും പറഞ്ഞാൽ വിഷമം ഉണ്ടാവില്ലല്ലോ?' ഞാനെന്റെ ഉദ്ദേശ്യം പറഞ്ഞു.
'ഒരിക്കലുമില്ല. അത് പറയണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. അവരാണല്ലോ ഈ നാടിന്‍റെ ഐശ്വര്യം.'  മദർ നയം വ്യക്തതമാക്കി.
മീറ്റിങ്ങിനു കൃത്യസമയത്ത് തന്നെ ഞാനെത്തി. സമയത്തിന്റെ കൃത്യനിഷ്ഠയുടെ കാര്യത്തിൽ ആരാധ്യനായ A.K. ആന്റണിയും തൃശ്ശൂര്‍ പാര്‍ലിമെന്റ് മെമ്പര്‍ C.N.ജയദേവനും ആണ് എന്റെ മാതൃകാപുരുഷന്മാർ.
മീറ്റിംഗ് കഴിഞ്ഞു അനാഥശാലയിലെ കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകാൻ രക്ഷിതാക്കൾ എത്തിയിട്ടുണ്ട്.
പ്രാർഥനാഗാനം ആലപിച്ച കുട്ടിയെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ദു:ഖത്തിന്റെ ഒരു സ്ഥായിഭാവം അവന്റെ മുഖത്ത് കണ്ടു. അനാഥകളുടെ വിഷമങ്ങൾ പറഞ്ഞ കൂൂട്ടത്തിൽ പ്രവാസികളുടെ പ്രയാസത്തെ പറ്റിയും ഞാൻ എന്റെ പ്രസംഗത്തിൽ കൂട്ടി ചേർത്തു.
കുട്ടികളുടെ കലാപരിപാടികൾ നന്നായിരുന്നു. പക്ഷെ, ചിലരുടെ പ്രകടനം മോശമാണെന്ന് ഞാൻ മനസ്സിലാക്കി. പക്ഷെ, അവരെ കുറ്റം പറയാൻ ഞാൻ അർഹനല്ല. കാരണം, ഈ കുട്ടികളുടെ പ്രായത്തിൽ കലാപരിപാടികൾ ചെയ്യുവാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്റ്റെജിൽ കയറാൻ പോലും എനിക്ക് പേടിയും നാണക്കേടുമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കഥാമത്സരത്തിന് ഒന്നാം സ്ഥാനം കിട്ടിയതിന്റെ സെർട്ടിഫിക്കറ്റ് വാങ്ങാതെ സദസ്സിന്റെ മൂലയിൽ നിന്ന്, പിറ്റേന്ന് ഓഫീസ് റൂമിൽ പോയി വാങ്ങിയവനാണ് ഞാൻ.
പ്രാർത്ഥനഗാനം ആലപിച്ച യദുകൃഷ്ണൻ എന്ന് പേരുള്ള കണ്ണന് ആരോ ഏൽപ്പിച്ച സമ്മാനം ഞാൻ കൊടുക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പ്രസരിപ്പും കണ്ടില്ല. എന്തോ ഒരു ദു:ഖം അവന്റെ മനസ്സിൽ ഉണ്ടെന്ന് എനിക്ക് തോന്നി. ഒരു പക്ഷെ, അതെന്റെ തോന്നലായിരിക്കാം.
എല്ലാ കുട്ടികളേയും അവരുടെ രക്ഷിതാക്കൾ കൊണ്ട് പോകുന്നത് ഞാൻ സന്തോഷത്തോടെ നോക്കി നിന്നു. അവർക്കും സന്തോഷമുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എല്ലാ കുട്ടികളും കണ്ണനെ കെട്ടിപിടിച്ച് കരയുന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.
അവന്റെ രക്ഷിതാക്കളെ ആരേയും ഞാൻ കണ്ടില്ല.
'കണ്ണന് വിഷു ആഘോഷിക്കാൻ വീട്ടിൽ പോകേണ്ടേ?' ഞാനവനെ അടുത്ത് വിളിച്ചു ചോദിച്ചു. ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിനുള്ള കണ്ണന്റെ മറുപടി.
കണ്ണന്റെ വിഷമിത്തിന്റെ കാരണം എന്നോട് മദര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എന്‍റെ ഇടനെഞ്ഞു പൊട്ടി.
ഉഷ ഭാസി ദമ്പതികളുടെ ഏക സന്താനമാണ് കണ്ണന്‍. കണ്ണന് 4 വയസ്സായപ്പോള്‍ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ തുടങ്ങി. ആര് പറഞ്ഞിട്ടും അവര്‍ യോജിപ്പിലെത്താതെ വന്നപ്പോള്‍ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കുട്ടിയുടെ അവകാശത്തിന് രണ്ടു പേരും കോടതിയില്‍ ആവശ്യപ്പെട്ടു. ഒടുവില്‍ തത്കാലം കുട്ടിയെ അനാഥശാലയില്‍ ആക്കാനും ഇടവിട്ട ഞായറാഴ്ചകളില്‍ ഒരു മണിക്കൂര്‍ സമയം രാജുവിനും രജനിക്കും അനാഥശാല ഓഫീസില്‍ വന്നു കാണാമെന്നും പുറത്തേക്ക് കൊണ്ട് പോകരുതെന്നും വിധി വന്നു. അവര്‍ യോജിച്ച് പോകാനുള്ള അമിക്കബിള്‍ സെറ്റില്‍മെന്റ്റ് നടത്താന്‍ വിരോധമില്ലെന്നും കോടതി വിധിച്ചു.
എന്നെക്കൊണ്ടാവുന്ന കാര്യം ഇക്കാര്യത്തില്‍ ചെയ്യാന്‍ മദര്‍ എന്നോടാവശ്യപ്പെട്ടു.
ഞാനവനെ അടുത്ത് വിളിച്ചു സംസാരിച്ചു.
‘മോനെ കണ്ണാ, നിനക്ക് അച്ഛനെ വേണമോ അമ്മയെ വേണോ?’
‘’എനിക്ക് അച്ഛനേം അമ്മേനേം വേണം’.  ഇതായിരുന്നു അവന്റെ മറുപടി.
ഒരു പാട് ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കരുതിയിരുന്നതായിരുന്നു. ഇനി എന്തെങ്കിലും ചോദിച്ചാല്‍ അവന്‍ കരയുമെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല.
അവന്റെ കാര്യമാലോചിച്ച് എന്‍റെ മനസ്സ് വേദനിച്ചു. എന്തായാലും അവന്റെ മാതാപിതാക്കളെ കണ്ടു സംസാരിക്കാമെന്ന് തീരുമാനിച്ചു. നാളെ വിഷുവിന് അവന്റെ കൂടെ ഭക്ഷണം കഴിക്കണമെന്നും ഒക്കുമെങ്കില്‍ കണ്ണന്റെ മാതാപിതാക്കളുമായി മദറിന്റെ സാന്നിദ്ധ്യത്തില്‍ സംസാരിക്കണമെന്നുമുള്ള എന്‍റെ ആഗ്രഹം മദറിനോട്‌ ഞാന്‍ പറഞ്ഞു. ഹൃദയം നിറഞ്ഞ നന്ദിയോടെ അവരത് സ്വീകരിച്ചു.
വിഷുവിന് ഞാന്‍ അവിടെ എത്തിയപ്പോള്‍ മദര്‍ എന്നെയും കണ്ണന്റെ മാതാപിതാക്കളെയും പരസ്പരം പരിജയപ്പെടുത്തി.
ആദ്യം കണ്ണന്റെ അമ്മ ഉഷയും കുറച്ച് സമയങ്ങള്‍ക്കു ശേഷം അച്ഛന്‍ ഭാസിയും വന്നു. രണ്ടു പേരും വലിയ ഗൌരവത്തിലായിരുന്നു. ദൂരെയുള്ള രണ്ടു കസേരകളില്‍ അവര്‍ ഇരുന്നു, പരസ്പരം ശ്രദ്ധിക്കാതെ. നീണ്ട വിരാമമിട്ടുകൊണ്ട് ഞാന്‍ രണ്ടു പെരോടായി പറഞ്ഞു. 'എന്നെ നിങ്ങളുടെ ഒരു ജ്യേഷ്ഠനായി കരുതുക. നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ അറിഞ്ഞു. അറിഞ്ഞത് ശെരിയാവണമെന്നില്ലല്ലോ? നിങ്ങളുടെ വിഷമങ്ങള്‍ എന്നോട് പറയുക. ഒരാള്‍ സംസാരിക്കുമ്പോള്‍ മറ്റേ ആള്‍ സംസാരിക്കരുത്. സമ്മതമല്ലേ?'
സമ്മതമാണെന്ന് ഭാസി പറയുകയും ഉഷ അതെ എന്ന അര്‍ത്ഥത്തില്‍ തലയാട്ടുകയും ചെയ്തു. ‘ശെരി, ആദ്യം ഭാസിക്ക് പറയാനുള്ളത് പറയൂ’. ഞാന്‍ അങ്ങിനെ ആവശ്യപ്പെട്ടു.
ഉഷയെ പറ്റി ഒരു പാട് പരാതികളാണ് ഭാസിക്ക് പറയാനുണ്ടായത്. അത് ഞാന്‍ പ്രതീക്ഷിച്ചതാണ്. അവന്റെ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ ഞാന്‍ ഉഷയോട് സംസാരിക്കാന്‍ പറഞ്ഞു. ഉഷക്കും സ്വാഭാവികമായി പറയാനുണ്ടായത് ഭാസിക്യുടെ കുറ്റങ്ങളായിരുന്നു. രണ്ടു പേര്‍ക്കും ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോകാന്‍ താല്‍പര്യമില്ലെന്ന് തുറന്നു പറഞ്ഞു. കണ്ണനെ അവര്‍ക്ക് വേണമെന്ന് ഓരോരുത്തരും ആവശ്യപ്പെട്ടു.
അഞ്ചുപേര്‍ക്കിരിക്കാവുന്ന ഒരു വലിയ സോഫയില്‍ ഇരിക്കാന്‍ കണ്ണനോട് ഞാനാവശ്യപ്പെട്ടു. കണ്ണന്റെ അടുത്ത് സോഫയില്‍ ഇരിക്കാന്‍ ഉഷയോടും ഭാസിയോടും ഞാന്‍ ആവശ്യപ്പെട്ടു. രണ്ടു പേരും സോഫയില്‍ ഇരിക്കാനായി എഴുനേറ്റു. പെട്ടെന്ന് ഭാസി തിരിച്ചു വന്നിട്ട് പറഞ്ഞു. അവളിരിക്കുന്ന സോഫയില്‍ ഞാന്‍ ഇരിക്കില്ല. മുതലാളി ഇരിക്കുന്ന സോഫയില്‍ ഞാനിരിക്കില്ല എന്നും പറഞ്ഞു ഉഷയും പഴയ സ്ഥലത്തേക്ക് പോയി. എന്‍റെ ആദ്യത്തെ ഉദ്യമം നടക്കാതെ പോയി.
രണ്ടു പേരും പറഞ്ഞതില്‍ കാര്യമുണ്ട് എന്ന് രണ്ടു പേരെയും സന്തോഷിപ്പിക്കാനായി ഞാൻ പറഞ്ഞു. അതവര്‍ക്ക് ഇഷ്ടപ്പെട്ടെന്നു അവരുടെ മുഖഭാവത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. കുറച്ചൊക്കെ ഉപദേശം കൊടുക്കുകയും ചെയ്തു. ഉഷയ്ക്ക് വേറെ ഭര്‍ത്താവിനെ കിട്ടും, അത് പോലെ ഭാസിക്ക് വേറെ ഭാര്യയേയും കിട്ടും. പക്ഷെ കണ്ണന്റെ കാര്യം നിങ്ങള്‍ ആലോചിച്ചോ? ഇപ്പോള്‍ തന്നെ നിങ്ങള്‍ വൈകിയിരിക്കുന്നു. ഇനിയും വൈകിയാല്‍ അത് വളരെ ദോഷമാണ്. ആ സോഫയില്‍ ഇരിക്കാന്‍ പറഞ്ഞത് വലിയ ഒരബദ്ധമാണോ? തുടങ്ങി ഒരു പാട് നേരം ഞാനവരെ ഉപദേശിച്ചു. എന്‍റെ മോന്റെ അടുത്ത് ഞാനിരിക്കാം എന്നും പറഞ്ഞു ഉഷ കണ്ണന്റെ അടുത്ത് ചെന്നിരുന്നു. എന്‍റെ മോന്റെ അടുത്ത് എനിക്കിരിക്കണം എന്ന് പറഞ്ഞു ഭാസിയും കണ്ണന്റെ മറ്റൊരു വശത്ത് ചെന്നിരുന്നു.
ഞാന്‍ പിന്നെയും അവരെ ഉപദേശിച്ചു. എന്നെ സഹായിക്കാനെന്ന പോലെ മദറും നല്ല ഉപദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുന്നുണ്ടായിരുന്നു.
‘നിങ്ങള്‍ നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തോളൂ.. പക്ഷെ ഒരു കാര്യം മനസ്സിലാക്കുക. നിങ്ങള്‍ ചെയ്യുന്നതെല്ലാം അനുഭവിക്കേണ്ടി വരുന്നത് കണ്ണനാണ് എന്നത്. ഇവിടെ ഒരു പക്ഷെ നിങ്ങള്‍ രണ്ടു പേരും ജയിച്ചെന്നോ തോറ്റെന്നോ വരാം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നിങ്ങള്‍ ഇങ്ങിനെ പിണങ്ങി നിന്നാല്‍ തോല്‍ക്കുന്നത് കണ്ണനാണ്. ഞാന്‍ പറയുന്നത് നിങ്ങള്‍ ശ്രദ്ധിക്കുക'
എന്തായാലും വിഷുസദ്യ കഴിക്കാന്‍ സമയമായി. അതിനു മുമ്പ് നിങ്ങള്‍ കണ്ണന് മൂന്നു മുത്തം ഭാസിയും ഉഷയും ഒരേ സമയം കൊടുക്കുക.
എന്‍റെ ഉദ്യേശം എന്താണെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുണ്ടാവും. അങ്ങിനെ അവര്‍ ഒരുമിച്ചു കണ്ണന്റെ രണ്ടു കവിളിലും മുത്തം കൊടുത്തു. രണ്ടാമത്തെ മുത്തം കഴിഞ്ഞ് മൂന്നാമത്തെ മുത്തം കൊടുക്കാന്‍ രണ്ടു പേരും കണ്ണന്റെ കവിളിന്നടുത്തെക്ക് ചെന്നപ്പോള്‍ ഞാന്‍ പറഞ്ഞേല്‍പ്പിച്ച പോലെ പെട്ടെന്ന് കണ്ണന്‍ തല താഴേക്കു ചെരിച്ചു. അവര്‍ മുത്തം കൊടുത്തു. കണ്ണനല്ല എന്ന് മാത്രം.
അമ്മയും അച്ഛനും മുത്തം കൊടുത്തേ എന്ന് പറഞ്ഞു കണ്ണന്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
'അപ്പോള്‍ ഇനി നമുക്ക് ഡിവോഴ്സിന്റെ കാര്യം ചര്‍ച്ച ചെയ്യാമല്ലേ?'. രണ്ടു പേരോടുമായി ഞാന്‍ ചോദിച്ചു.
‘അല്ല, സാര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് എനിക്ക് മനസ്സിലായി. കണ്ണന് വേണ്ടി എന്ത് ത്യാഗത്തിനും ഞാന്‍ തയ്യാറാണ്’. അത് പറഞ്ഞത് ഉഷയായിരുന്നു. താനും തയ്യാറാണ് എന്ന് ഭാസിയും പറഞ്ഞു.
കേസ് പിന്‍വലിക്കുന്ന രേഖകളില്‍ രണ്ടു പേരും ഒപ്പിട്ടു. നല്ലൊരു വിഷുസദ്യയും കഴിച്ചു ഞങ്ങള്‍ പിരിഞ്ഞു. ഇനി കണ്ണനെ ഇവരുടെ കൂടെ പറഞ്ഞയക്കണമെങ്കില്‍ കോടതിയുടെ ഉത്തരവ് വാങ്ങണം. കോടതിയില്‍ അവരുടെ സെറ്റില്‍മെന്റ് അപേക്ഷ കൊടുത്തപ്പോള്‍ കോടതിയില്‍ നിന്ന് വിധി വാങ്ങി ഉഷയും ഭാസിയും കണ്ണനേയും കൊണ്ട് അവരുടെ വീട്ടിലേക്കു പോയി.
------------------------------
മേമ്പൊടി:
ദാമ്പത്യബന്ധത്തെ കൂട്ടിയിണക്കുന്ന പൊന്‍കണ്ണിയാണ് പൂംപൈതല്‍

Wednesday 6 July 2016

ഗുരുവന്ദനം (കഥ)

ഗുരുവന്ദനം (കഥ)
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ.

ആദ്യമായിട്ടാണ് കളക്ടറേറ്റ് കാണുന്നത്. ഒരിക്കലും വരില്ലെന്ന് കരുതിയതാണ്. എന്ത് ചെയ്യാനാണ്. കാര്യം നടക്കണമെങ്കിൽ ചെന്നല്ലേ പറ്റൂ. വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും നടന്നിട്ടും ശെരിയാവാതെ വന്നപ്പോഴാണ് കളക്ടറെ കാണാൻ വന്നത്. കളക്ടറെപ്പറ്റി നല്ല അഭിപ്രായമല്ല കേട്ടിട്ടുള്ളത്. നടക്കാൻ വയ്യ. വയസ്സ് 80 കഴിഞ്ഞല്ലോ. അതിന്റെ ക്ഷീണമൊക്കെ ഉണ്ട്.  മൂന്നാം നിലയിലാണ് കലക്ടറുടെ ഓഫീസ്.
'ജേക്കബ്‌ മാഷല്ലേ?'. പിന്നിൽ നിന്ന് ആരോ വിളിച്ചു. ഒരു ചെറുപ്പക്കാരൻ. അതെ എന്ന് മറുപടി കൊടുത്തിട്ട് പറഞ്ഞു..'തന്നെ മനസ്സിലായില്ല'.
'ഞാന്‍ മാഷുടെ ഒരു സ്റ്റൂഡന്റ് ആണ്. എന്‍റെ പേര് സലിം. കാട്ടൂര്‍ ഹൈസ്കൂളിന്നടുത്ത് റേഷന്‍ കട നടത്തിയിരുന്ന ഇസ്മൈല്‍ എന്നയാളുടെ മകന്‍'
ഞാന്‍ എന്‍റെ ഓര്‍മകളിലൂടെ മുങ്ങാംകുഴിയിട്ടു.
;ഉവ്വ്. ഞാനോര്‍ക്കുന്നു. ക്ലാസ്സില്‍ ഞാന്‍ എത്തിയാല്‍ എഴുനേറ്റു നിര്‍ത്തി കാരണമൊന്നും പറയാതെ രണ്ടു അടി കൊടുത്തിരുന്ന പയ്യന്‍...ഓര്‍ക്കുന്നു.
അന്ന് താന്‍ ഉപ്പാട് കമ്പ്ലൈന്റ് പറഞ്ഞപ്പോള്‍ ഉപ്പ തന്ന മറുപടി ഓര്‍മ്മയുണ്ടോ?. ഞാന്‍ ചോദിച്ചു.
'മാഷെമ്മാര് തല്ലുന്നത് കുട്ടികളുടെ ഭാവിക്കാണെന്നാണ് കമ്പ്ലൈന്റ് ചെന്ന് പറഞ്ഞ എന്നോട് ഉപ്പ പറഞ്ഞത്'.
'അതൊക്കെ ഒരു കാലം. അന്നോക്കെ കുട്ടികളെ തല്ലിയതിന് മാഷെ ചോദ്യം ചെയ്യാന്‍ ആരും വരാറില്ലായിരുന്നു'. ഇതായിരുന്നു എന്‍റെ മറുപടി.
'അന്ന് ജേക്കബ് മാഷെ വസ്ത്രധാരണം ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അത് കൊണ്ട് ഞങ്ങളെ തല്ലുമ്പോള്‍ ഞങ്ങള്‍ കൈ വലിച്ചാലും മാഷുക്ക് കൊള്ളില്ലായിരുന്നു'
'തനിക്കിപ്പോഴും എന്‍റെ വസ്ത്രധാരണം ഓര്‍മ്മയുണ്ടോ?'. ഞാന്‍ ചോദിച്ചു.
'നന്നായി ഓര്‍ക്കുന്നു. വെള്ള ഷര്‍ട്ട്‌ ഫുള്‍ ബട്ടന്‍ ഇട്ട് ആ ഷര്‍ട്ടിന്റെ മുകളിലൂടെ മുണ്ട് ഉടുത്ത് ടയ് കെട്ടി കോട്ട് ഇട്ടുള്ള മാഷെ വരവ് ഇന്നും ഞാന്‍ മറക്കില്ല'
സലീമിന്റെ ഓര്‍മശക്തിയില്‍ എനിക്ക് സന്തോഷമായി.
'അല്ല ഇത്രക്കൊക്കെ പറഞ്ഞിട്ടും താന്‍ എന്ത് ചെയ്യുന്നു എന്ന് പറഞ്ഞില്ല.'
'എനിക്കിവിടെ കളക്ടറേറ്റില്‍ ജോലിയാണ്'.
'ഇങ്ങോട്ട് വരാന്‍ തീരെ ഇഷ്ടമുണ്ടായില്ല. ഇവിടെത്തെ കലക്ടര്‍ പണക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ആളാണെന്നൊക്കെ പലരും പറഞ്ഞു. നേരാണോ എന്നറിയില്ല.' ഞാന്‍ കേട്ട കാര്യം തുറന്നു പറഞ്ഞു.
'എന്നാണ് മാഷ്‌ ഇത് കേട്ടത്?' സലീമിന്റെ ചോദ്യം
'ഒരു വര്‍ഷം മുമ്പാണ്'
'ആട്ടെ, മാഷ്‌ ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചോ?' സലീമിന്റെ ചോദ്യത്തിന് കഴിച്ചെന്നും ഒരു ചായ കുടിച്ചാല്‍ കൊള്ളാമെന്നും പറഞ്ഞു.
അടുത്ത് നിന്നിരുന്ന ഒരാളോട് ഒരു ചായ വാങ്ങി കൊണ്ട് വരാന്‍ സലിം പറഞ്ഞു
'അല്ല മാഷെ, ഞാന്‍ ചോദിക്കാന്‍ മറന്നു.. മാഷ്‌ വന്ന കാര്യം?' ഞാനും സലീമായി സംസാരിച്ചപ്പോള്‍ വന്ന കാര്യം മറന്നു.
'എന്‍റെ സ്ഥലത്തിന്റെ രേഖയില്‍ പട്ടയം മാറ്റി ജന്മം ആക്കാന്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും ഒരു പാട് മാസങ്ങള്‍ കയറിയിറങ്ങി. ഇനി കളക്ടറെ കണ്ടെങ്കിലെ ശേരിയാവൂ എന്ന് ചിലര്‍ പറഞ്ഞു. അതിനു വന്നതാണ്'.
ചായ ചൂടാറുന്നു. മാഷ്‌ കുടിക്കു എന്ന് പറഞ്ഞു സലിം എന്‍റെ കയ്യിലുള്ള പേപ്പറുകള്‍ വാങ്ങി. കൊടുക്കാന്‍ എനിക്ക് കുറച്ച് ഭയമുണ്ടായിരുന്നു. എങ്ങിനെ വിശ്വസിക്കും. പക്ഷെ സലീമിന്റെ പെരുമാറ്റം ഇഷ്ടപ്പെട്ടത് കൊണ്ട് കൊടുത്തു.
അവിടെയുള്ള ആരെയോ വിളിച്ചു ആ പേപ്പറുകള്‍ സലിം അവരുടെ കയ്യില്‍ കൊടുത്ത് എന്തോ പറയുന്നത് കണ്ടു.
'മാഷ്ക്ക് പേടിയുണ്ടോ? വാ നമുക്ക് എന്‍റെ ടേബിളിലേക്ക് പോകാം'.
സലീമിന്റെ വാക്കുകള്‍ കേട്ട് ഞാനൊരു കുട്ടിയെ പോലെ സലീമിന്റെ കൂടെ പോയി.
കലക്ടറുടെ റൂമിലേക്കാണ് സലിം എന്നെ കൊണ്ട് പോയത്. ഒരു പക്ഷെ എന്‍റെ വിഷയം കളക്ടറോട് പറയാനായിരിക്കും. സലീമിനെ കണ്ടപ്പോള്‍ അവിടെയുണ്ടായിരുന്നവരും സ്റ്റാഫും ഭക്ത്യാദരവോടെ എഴുനേറ്റു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കലക്ടറുടെ കസേരയില്‍ സലിം ഇരുന്നു. മുന്‍നിരയിലെ കസേരയില്‍ എന്നെ ഇരുത്തിയിട്ടാണ് സലിം കസേരയില്‍ ചെന്നിരുന്നത്. പോകുന്ന പോക്കില്‍ സ്വകാര്യമായി എന്നോട് സലീം ഒരു കാര്യം പറഞ്ഞു. 'മാഷെ, മാഷ്‌ ഒരു കളക്ടറെ പറ്റി പറഞ്ഞല്ലോ? ആ കലക്ടറല്ല ഞാന്‍. ഞാനിവിടെ ചാര്‍ജെടുത്തിട്ടു രണ്ടാഴ്ചയേ ആയിട്ടുള്ളൂ'.
'സാര്‍, വില്ലേജ് ഓഫീസറെ വിളിച്ചു. നാളെതന്നെ ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞു. സ്റ്റാഫ് കുറവായിരുന്നു എന്നാണു പറഞ്ഞത്' സലിം പറഞ്ഞയച്ച ആ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു കൊടുത്തു.
'സ്റ്റാഫ്‌ കുറവ്, കലക്ടര്‍ കൊണ്ഫെരെന്‍സ്, മിനിസ്ടെര്‍ മീറ്റിംഗ്. പാവപ്പെട്ടവരെ പറ്റിക്കാന്‍ ഓരോ കാരണങ്ങള്‍. വില്ലേജ് ഓഫീസറോട് വിശദീകരണം ചോദിച്ചു മെമ്മോ അയക്കണം. ജനങ്ങളുടെ പ്രശ്നം പെട്ടെന്ന് തീര്‍ക്കാന്‍ പറ്റുന്നത് പോലും ശെരിയാക്കാതെ വട്ടം കറക്കുന്ന കുറച്ച ഉദ്യോഗസ്ഥരെ ഉള്ളൂ. പക്ഷെ അവര്‍ കാരണം ഭൂരിപക്ഷം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുടേയും പേര് മോശമാക്കും....'. സലിം പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
'സാറേ, വലിയ ഉപകാരമായി. ഞാന്‍ പോട്ടെ'. ഞാന്‍ യാത്ര പറഞ്ഞു.
'സാര്‍ എന്ന് എന്നെ വിളിക്കരുത്. ഞാന്‍ അങ്ങയുടെ സലിം ആണ്. വിദ്യാര്‍ഥിയാണ് അന്നും ഇന്നും എന്നും.. '
എന്‍റെ കണ്ണില്‍ നിന്ന് രണ്ടിറ്റ് കണ്ണീര്‍ വീണു.
'മാഷെ ഇത് ഞാന്‍ മാഷുക്ക് തരുന്ന ഗുരുവന്ദനമാണ്. മാഷെപ്പോലെയുള്ളവരല്ലേ ഞങ്ങള്‍ ഈ നിലയില്‍ എത്താന്‍ കാരണം.' എന്ന് പറഞ്ഞു കലക്ടര്‍ എഴുനേറ്റു വന്നു എന്നെ കെട്ടിപ്പിടിച്ചു. ഒരു അദ്ധ്യാപകനായതിന്റെ ഗുണം ഞാന്‍ അനുഭവിച്ചു.
------------------------------
മേമ്പൊടി:
ഞാന്‍ പത്താംതരത്തില്‍ പഠിക്കുമ്പോള്‍ മാഷ്‌ ക്ലാസിലെ കുട്ടികളോട് നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കും. പലരും പല മറുപടി പറയും. ഡോക്ടറാവണം എഞ്ചിനീയര്‍ ആകണം എന്നൊക്കെ. ഞാനന്നു പറഞ്ഞത് എനിക്ക് മാഷ്‌ ആവണമെന്നായിരുന്നു. അതിന്റെ കാരണം, എനിക്ക് കിട്ടിയ തല്ലുകള്‍ ഞാന്‍ മാഷായാല്‍ കുട്ടികള്‍ക്ക് കൊടുത്ത് എന്‍റെ അരിശം തീര്‍ക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷെ മാഷ്‌ കരുതിയതും പറഞ്ഞതും ഇങ്ങിനെയാണ്‌. കുട്ടികളെ നിങ്ങള്‍ ഷെരീഫിനെ കണ്ടുപഠിക്കൂ എന്നായിരുന്നു. മാഷ് ആയാല്‍ എന്നും ഒരു ബഹുമാനം ആ വിളിയിലും പ്രവര്‍ത്തനത്തിലും കിട്ടും എന്ന്  ഇപ്പോള്‍ എനിക്ക് തോന്നുന്നു -- കഥാകൃത്ത്‌