ഭര്‍ത്താക്കന്മാരെ സൂക്ഷിക്കണം (കഥ)
-------------------------
അത്രക്കങ്ങ് ഭര്‍ത്താക്കന്മാരെ ആരും
വിശ്വസിക്കരുത്. ചെളിയിൽ ചവുട്ടി വെള്ളം അന്വേഷിച്ച് ചെന്ന് കഴുകുന്ന വൃത്തികെട്ട
വര്‍ഗ്ഗം. കണ്ടാല്‍ എത്ര നല്ലവരാണ്, പക്ഷെ
വേണ്ട എന്നെക്കൊണ്ടൊന്നും പറയീക്കണ്ട.
'എന്താ മീനാ, നീയിങ്ങിനെ
ഒറ്റയ്ക്കിരുന്ന് പിറുപിറുക്കുന്നത്?' ചേട്ടന്റെ സംസാരമാണ്
എന്റെ പിറുപിറുക്കലുകളിൽ നിന്ന് മാറ്റിയത്.
ചേട്ടന്‍ വന്നത് ഞാനറിഞ്ഞില്ല. ഞാന്‍
മറുപടി ഒന്ന് പറഞ്ഞില്ല. എന്തായാലും ചേട്ടനെപ്പറ്റി ഞാന്‍ അറിഞ്ഞ വിവരം തത്കാലം
എന്റെ മനസ്സില്‍ കിടക്കട്ടെ. വേഗം ചെന്ന് ചേട്ടന് ചായ ഉണ്ടാക്കി കൊടുത്തു. മുഖം
മനസ്സിന്റെ കണ്ണാടി ആണന്നല്ലേ പറയുന്നത്. എന്റെ ദേഷ്യം മുഖത്ത് വരാതിരിക്കാന്‍
വളരെ ശ്രദ്ധിച്ചു.
എങ്കിലും അത് ആലോചിക്കുമ്പോള്‍
ചേട്ടനോടൊരു ഇഷ്ടക്കേട്. അതോ വെറുപ്പോ? എനിക്ക്
സ്വന്തമായത് മറ്റൊരാള്‍ കവര്‍ന്നെടുക്കുന്നു എന്നറിയുമ്പോള്‍ സ്വഭാവികമായുമുള്ള
ഒരു പൊരുത്തക്കേട്.
'മൂന്നു ദിവസം ഓഫീസ് മുടക്കമാണ്.
പൂജവെപ്പല്ലേ? നമുക്ക് കുട്ടനാടിലേക്ക് ഒരു ടൂര്‍ പോയാലോ?'
ഹരിയെട്ടന്റെ കൊതിപ്പിക്കുന്ന ചോദ്യം.
യാത്ര എനിക്കൊരു ഹരമാണ്. എന്നാലും
ചേട്ടന്റെ സ്വഭാവം ആലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. 'എനിക്ക് തീരെ സുഖമില്ല. ചേട്ടന് വേണമെങ്കില്‍ പോയ്ക്കോ'.
തനിച്ചു പോകുന്നില്ല എന്ന്
മിതശബ്ദത്തില്‍ ചേട്ടൻ പറഞ്ഞു. വേറെ എന്തെങ്കിലും ചോദിക്കുമെന്നാണ് കരുതിയത്.
പക്ഷെ ഹരിയെട്ടന്‍ കൂടുതല്‍ ഒന്നും പറഞ്ഞില്ല.
ഹരിയേട്ടന്‍ എന്റെ സ്വന്തമാണെന്നാണ് ഇത്രനാളും
ഞാന്‍ കരുതിയത്. ഇപ്പോഴാണ് ഹരിയെട്ടന്റെ മറ്റൊരു മുഖം കാണുന്നത്. എല്ലാഭര്‍ത്താക്കന്മാരും
ഇങ്ങിനെയാണോ? ആയിരിക്കും. ഉറപ്പാണ്. ഈ സംഭവം
അറിഞ്ഞത് മുതല്‍ ഞാന്‍ വേറെ മുറിയിലാണ് കിടക്കുന്നത്. എന്നും ജോലിക്ക് പോകുമ്പോള്‍
എന്റെ നെറുകയില്‍ ഹരിയേട്ടന്‍ ഒരു മുത്തം തരാറുണ്ട്. ഈ വിവരം അറിഞ്ഞ ശേഷം ഞാന്‍
അതില്‍ നിന്നും ഒഴിഞ്ഞു മാറി. എനിക്ക് ഇനി ജീവിതത്തില്‍ മനസ്സില്‍ ഒരു ഭര്‍ത്താവായി
ഹരിയെട്ടനെ പ്രതിഷ്ടിക്കാന്‍ കഴിയില്ല. അത്രയും വെറുപ്പാണ് എന്റെയുള്ളില്‍
ഹരിയെട്ടനെ.
ഞാന്‍ എന്റെ വിവാഹത്തെപറ്റി ഓര്‍മിച്ചു.
ഹരിയെട്ടന്റെ അമ്മ ഹരിയേട്ടന് രണ്ടു വയസ്സുള്ളപ്പോള്‍ മരിച്ചു. അച്ഛന്‍ വേറെ
വിവാഹം കഴിച്ചു എന്നൊക്കെ കേട്ടപ്പോള്‍ ചേട്ടന്റെ ശൈശവ ബാല്യ കാലത്തെ കാര്യങ്ങള്‍
ഓര്‍ത്തപ്പോള്‍ ഒന്നും ആലോചിക്കാതെ വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു ഞാന്‍.
എല്ലാ നിലക്കും ചേട്ടന്‍ ഒരു നല്ല മനുഷ്യനാണ്. പക്ഷെ ഈ ഒരു കാര്യത്തില്‍ ചേട്ടന്‍
വലിയ തെറ്റുകാരനാണ്. ഒരു ഭാര്യയും ഇഷ്ടപ്പെടാത്ത കാര്യം. ഇതൊഴിച്ചു മറ്റെല്ലാ
കാര്യത്തിലും ഹരിയേട്ടന്‍ ഒരു മാതൃകാഭര്‍ത്താവാണ്.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു ചേട്ടന്‍
എന്നോട് എന്റെ മാറ്റത്തിന്റെ കാര്യം ചോദിച്ചു. ഞാന്‍ ഉത്തരത്തില്‍ നിന്നും ഒഴിഞ്ഞു
മാറി.
രണ്ടു ആഴ്ചകള്‍ക്ക് ശേഷം ഒരു ദിവസം
ചേട്ടന്‍ പുറത്തേക്കു പോകാന്‍ യാത്രയായിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ചേട്ടന്‍
കാണാതെ ചേട്ടനെന്താണ് ചെയ്യുന്നതെന്ന് ഒളിഞ്ഞു നോക്കി. അപ്പോഴും ഞാന്‍ ചേട്ടന്റെ
പേഴ്സില്‍ കണ്ട ആ സ്ത്രീയുടെ ഫോട്ടോ പേഴ്സില്‍ നിന്നെടുത്ത് മുത്തം കൊടുക്കുന്നു
ചേട്ടന്‍.
സഹിക്കാന്‍ കഴിഞ്ഞില്ല. എന്റെ ദേഷ്യം
അഗ്നിപര്‍വതം പോലെ പൊട്ടിത്തെറിച്ചു.
'നിങ്ങള്‍ക്ക് ഈ പെണ്ണുമായിട്ട് എത്ര
നാളത്തെ ബന്ധമുണ്ട്?.
'നിന്നെ കല്ല്യാണം കഴിക്കുന്നതിന്
മുമ്പ് മുതല്‍'. ഒരു വികാരവുമില്ലാതെ ചേട്ടന്‍ പറഞ്ഞു.
'എന്നേക്കാള്‍ ഇഷ്ടം ഈ സ്ത്രീയോടാണോ?'.
ദേഷ്യം ഒട്ടും കുറയ്ക്കാതെ ഞാന്‍ ചോദിച്ചു.
'അതെ. എന്താ ഇത്ര സംശയം? അത് മാത്രമല്ല, നിന്റെ മടിയില്‍
കിടക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം ഈ ഫോട്ടോവില്‍ കിടക്കുന്ന സ്ത്രീയുടെ മടിയില്‍
കിടക്കാനാണ്. പക്ഷെ, അവര്‍ മരിച്ചു പോയി.'. ചേട്ടന്റെ മറുപടി കേട്ടപ്പോള്‍ പൊട്ടന്‍ കളിക്കുകയാണോ എന്ന് തോന്നി.
ദേഷ്യം കൂടിയപ്പോള്‍ എന്റെ ശബ്ദം
ഉച്ചത്തിലായി. ശബ്ദം കേട്ട് അടുത്തവീട്ടിലെ ജാനകി ചേച്ചി വന്നു.
'എന്താ മക്കളെ ഇവിടെയൊരു വഴക്ക്. ഇത്
വരെ ഇങ്ങിനെയൊന്ന് ഇവിടെ കേട്ടിട്ടില്ലല്ലോ?'. ആ ചേച്ചി
പറഞ്ഞത് നേരാണ്.
ചേട്ടന്‍ ഒരു സ്ത്രീയുടെ ഫോട്ടോ എടുത്ത്
എന്നും മുത്തം കൊടുക്കുന്ന കാര്യം ഞാൻ ചേച്ചിയോട് പറഞ്ഞു.
ചേട്ടനോട് ജാനകി ചേച്ചി ഫോട്ടോ
ചോദിച്ചപ്പോള്‍ അത് കാണിച്ചു കൊടുത്തു.
മോനെ ഹരിയെ നിനക്ക് ഇക്കാര്യം ഇവളോട്
പറയാമായിരുന്നില്ലേ എന്ന ചേച്ചിയുടെ ചോദ്യത്തിന് ഹരിയെട്ടന്റെ മറുപടി
ഇങ്ങിനെയായിരുന്നു.
'അതിനെങ്ങിനെയാ വിവരം
പറയുന്നതിനേക്കാള്‍ മുമ്പേ ഇവള്‍ക്ക് സംശയരോഗം കടന്നു കൂടിയില്ലേ?'
പൊട്ടിച്ചിരിച്ചു കൊണ്ട് ജാനകി ചേച്ചി
പറഞ്ഞു. 'എന്റെ രമേ, നിനക്കറിയോ ഈ
ഫോട്ടോ ആരുടെയാണെന്ന്?'. ചേച്ചി ചോദിച്ചു.
'നന്നായിട്ടറിയാം, ഇത് ചേട്ടന്റെ പഴയകാമുകിയുടെയാ, മരിച്ചിട്ടും
ഓർമക്കായി സൂക്ഷിക്കുന്നു. ഞാൻ കണ്ടു പിടിക്കില്ലെന്നാണ് വിചാരിച്ചത്. ദൈവം
വലിയവനാണ്. ഇപ്പോഴെങ്കിലും എന്റെ കണ്ണിൽ കാണിച്ചല്ലോ?. ഞാൻ
പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴും രണ്ടു പേരും ചിരിക്കുകയാണ്.
അപ്പോൾ അതാണ് കാര്യം അല്ലെ? ഈ ഫോട്ടോ
ജാനകിചേച്ചിയുടെ മകളുടെ ആയിരിക്കും. അവർ എന്റെ കല്യാണത്തിന് മുമ്പ്
മരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
'എടീ മണ്ടീ... ഇത് ഹരിയുടെ അമ്മയുടെ
ഫോട്ടോയാണ്. നീ ഇത്ര ബുദ്ധിയില്ലാത്തവളായല്ലോ? നീ ഒളിച്ചു
നിന്ന് നോക്കുന്നതിനു പകരം അവനോട് നേരിട്ട് ചോദിക്കാമായിരുന്നില്ലേ?'. ജാനകി ചേച്ചിയുടെ വാക്ക് കേട്ടപ്പോൾ എനിക്ക് കുറ്റബോധം തോന്നി. അപ്പോഴും
ചേട്ടന് എന്നോട് ഒരു ദേഷ്യവുമില്ല.
'അതിനെങ്ങിനെയാ സംശയ രോഗം ഇവൾക്ക്
വന്നു.അതാണ് കാര്യം'. ചേട്ടൻ ഇത് മാത്രം പറഞ്ഞു.
'ചേട്ടാ, കുറച്ചു
ദിവസത്തെ ബാക്കിയുള്ള മുത്തം കൂടി ഇങ്ങു താ'. എന്ന് പരിസരം
മറന്ന് ഞാന്‍ പറഞ്ഞു.
ഞാന്‍ പോയിട്ട് മതി നിങ്ങളുടെ മുത്തം
വെച്ചുള്ള കളി എന്ന ചേച്ചിയുടെ മറുപടി
കേട്ടപ്പോള്‍ ഏറ്റവും അധികം ചിരിച്ചത് ഞാനാണ്.
അല്ലെങ്കിലും ഈ ഭര്‍ത്താക്കന്മാര്‍
നല്ലവരാണ്. മരിച്ചു പോയ അമ്മയുടെ ഫോട്ടോ എടുത്ത് മുത്തം കൊടുത്തത് കണ്ട് അത്
ഹരിയെട്ടന്റെ കാമുകിയാണ് എന്ന് തെറ്റിധരിച്ച ഞാനല്ലേ കുറ്റക്കാരി?
<<< രചന : ഷെരീഫ്
ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
No comments:
Post a Comment