Thursday, 10 December 2015

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - ആദ്യ ഭാഗം

മഹാനവർകളുടെ മഹത്വം (നീണ്ടകഥ) - ആദ്യ ഭാഗം
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ

അത്യാവശ്യമായി പുറത്ത് പോകാൻ ഞാൻ നിൽക്കുമ്പോഴാണ് ജമാൽക്ക വീട്ടിൽ വന്നത്.
'ജബ്ബാർ എന്നെ അന്വേഷിച്ചു വീട്ടിൽ വന്നിരുന്നെന്നു ഭാര്യ പറഞ്ഞു. എന്താ വിശേഷം?' വീട്ടിൽ കയറി വന്ന പാടെ ജമാൽക്ക എന്നോട് അന്വേഷിച്ചു.
ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ ആവശ്യം പറഞ്ഞു. 'നമുക്ക് മഹാനവർകളെ ഒന്ന് പോയി കാണണം.
'ഏത് ആ മഹാസിദ്ധിയുള്ള ആളെയോ?' ഞാൻ അതെ എന്ന് പറഞ്ഞപ്പോൾ ജമാൽക്കാക്ക് അൽബുദമായി.
'നിനക്ക് ഈ വക കാര്യങ്ങളൊന്നും വിശ്വാസമില്ലെന്ന് പറയുന്ന ആളല്ലേ? പെട്ടെന്ന് ഇങ്ങിനെയൊരു മാറ്റം?'
' പിന്നെ എനിക്കൊരു അബദ്ധം പറ്റിയതാണ്. ഞാനിത്ര നാളും പിഴച്ചവനായിരുന്നു. എന്താണെങ്കിലും നമുക്ക് മഹാനവർകളെ കാണാൻ പോണം. എന്റെ ഉപ്പാക്ക് ഭയങ്കരമായ അസുഖം. പല തരത്തിലുള്ള ഡോക്ടർമാരെയും മറ്റും കണ്ടു. അസുഖം എന്താണെന്ന് പോലും മനസ്സിലാക്കാൻ അവർക്ക് കഴിയുന്നില്ല. അത് മാത്രമല്ല, എന്റെ ബുള്ളെറ്റ് മോട്ടോർ സൈക്കിൾ ഇന്നലെ കളവു പോയി. അതാരാണ് എടുത്തതെന്ന് നോക്കിക്കണം. അത് കൊണ്ടാണ് മഹാനവർകളെ കാണണമെന്ന് പറഞ്ഞത്'. ഞാനെന്റെ ആവശ്യം പറഞ്ഞു.
'ശെരി നമുക്ക് എപ്പോഴാണ് പോകേണ്ടത്?'. ജമാൽക്ക എന്നോട് ചോദിച്ചു.
'ഇപ്പോൾ തന്നെ പോകാം. ഞാൻ റെഡിയാണ്'.
ഉപ്പാനെയും കയറ്റി ഞങ്ങൾ പുറപ്പെട്ടു. ഡ്രൈവിംഗ് എനിക്ക് വളരെ ഇഷ്ടമാണ്. ഞങ്ങൾ കാഞ്ഞാണി വഴി യാത്ര തുടർന്നു. മണലൂർ കഴിഞ്ഞ് എനാമാവ് കെട്ടുങ്ങലിൽ എത്തിയപ്പോൾ കുറച്ചു നേരം കാർ ഒതുക്കി നിർത്തി.
നല്ല സുന്ദരമായ പ്രകൃതിരമണീയമായ സ്ഥലം. കസ്തൂരി ശരീരത്തിൽ വെച്ച് കസ്തൂരി അന്വേഷിക്കുന്ന കസ്തൂരിമാനിനെ പോലെയാണല്ലോ നാമൊക്കെ. ഇത്രയും നല്ല സ്ഥലങ്ങളുണ്ടായിട്ടും നമ്മൾ യൂറോപ്പിലും മറ്റും പോകും. ഞാൻ പടിഞ്ഞാറോട്ട് നോക്കി. സുന്ദരമായ തോട് ചെന്നവസാനിക്കുന്നത് അറബിക്കടലിൽ. കടലിന്നു മതിൽ പണിതിട്ടുണ്ട് എന്ന് വിശുദ്ധ ഖുറാനിലുണ്ട്. അത് വെറുതെ വായിച്ചാൽ ഒന്നും മനസ്സിലാവില്ല. കടലിന്നുള്ളിൽ ഹോളോബ്രിക്സ് വെച്ച് മതിൽ പണിതോ? ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. കടലിലെ മത്സ്യങ്ങൾ പുഴയിലേക്ക് കടക്കാതെ തിരിച്ചു പോകുന്നു. അത് പോലെ പുഴയിലെ മത്സ്യങ്ങൾ കടലിലേക്കും പോകുന്നില്ല. അതാണ്‌ മതിൽ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഞങ്ങൾ യാത്ര തുടർന്നു. കെട്ടുങ്ങൽ പള്ളിയുടെ മുന്നിലെത്തിയപ്പോൾ അവിടെ ഒന്ന് കയറണമെന്ന് ഉപ്പാക്ക് ആഗ്രഹം. ഞാൻ കാർ ഒതുക്കി നിർത്തി. പള്ളിയിലേക്ക് പോകുന്ന നടപ്പാതയിലെ ബോർഡുകൾ ഉപ്പ വായിച്ചു നോക്കിയിട്ട് പറഞ്ഞു. 'നന്നായിരിക്കുന്നു'.
'എന്റെ കൂടെ സിലോണിൽ ജോലി ചെയ്തിരുന്ന സുലൈമാൻ ഹാജിയുടെ വീട് ഈ മഹല്ലിലാണ്. അവൻ മരിച്ചെന്നും ഈ പള്ളിയിൽ മറവ് ചെയ്തെന്നും അറിഞ്ഞു. സുഖമില്ലാതെ ആശുപത്രിയിലായതിനാൽ വരാൻ കഴിഞ്ഞില്ല. അവന്റെ ഖബർ ഒന്ന് കാണണം, അവനോടല്ല, അല്ലാഹുവിനോട് അവന് വേണ്ടി പ്രാർത്തിക്കണം'. ഞങ്ങൾ ചോദിക്കാതെ തന്നെ ഉപ്പ പറഞ്ഞു.
കെട്ടുങ്ങൽ കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ റോഡിന്നു വളരെ വീതികുറവ്. എതിർദിശയിൽ നിന്ന് ഒരു ആംബുലൻസ് ലൈറ്റ് ഇട്ട് സൈറൻ മുഴക്കി വരുന്നുണ്ട്. ഞാൻ കാർ ഒതുക്കി. എന്റെ മുമ്പിൽ ഒരു ബസ്‌ ഉണ്ട്. ആംബുലൻസിന്റെ സൈറൻ മറ്റെന്തോ ഉറക്കെ ആ നാട്ടുകാരോട് പരിഭവം പറയുന്നത് പോലെ എനിക്ക് തോന്നി. ഒരു വിധം പ്രയാസപ്പെട്ട് ആമ്പുലൻസ് പോയി. ആ ആംബുലൻസിലുള്ള രോഗിക്ക് വേണ്ടി ഞാൻ പ്രാർഥിച്ചു.
മഹാനവർകളുടെ കാര്യങ്ങൾ ജമാൽക്ക എന്നോട് പറഞ്ഞു കൊണ്ടിരുന്നു. കുറച്ചൊക്കെ ഞാൻ മുമ്പ് കേട്ടിട്ടുള്ളതുമാണ്‌.
അദ്ധേഹത്തിന്നു ഭയങ്കരമായ ഒരു അസുഖം പിടിപ്പെട്ടു. തലയുടെ പിൻഭാഗം മുറിഞ്ഞു രക്തം പോകുക, ശരീരത്തിൽ എവിടെയെങ്കിലും മുറിഞ്ഞാൽ രക്തത്തിന്നു പകരം വെള്ളം പോകുക. കിടക്കുന്ന ബെഡ്ഡിൽ ദേഹം മുറിഞ്ഞ വെള്ളമായിരിക്കും നിറയെ. വൈദ്യശാസ്ത്രം തോറ്റു. അലോപ്പതി, ഹോമിയോ തുടങ്ങി എല്ലാം പരീക്ഷിച്ചു. ഒടുവിൽ മരണം പ്രതീക്ഷിച്ചു ഇരിക്കുമ്പോഴാണ് ചോലാടിമലയിൽ ഒരു ദിവ്യൻ ഉണ്ടെന്നു മഹാനവർകളുടെ ബന്ധക്കാർ അറിയുന്നത്. ആംബുലൻസിലാണ് ചോലാടിമലയിലേക്ക് പോയത്. ദിവ്യൻ എന്തോ മന്ത്രം ചൊല്ലി ദേഹം മുഴുവൻ തടവി. അസുഖവും മാറി. ആ ദിവ്യൻ മരിച്ചാൽ ആ ദിവ്യന്റെ ദിവ്യത്വം ഈ മഹാനവർകൾക്ക് ഉണ്ടാവും എന്ന് പറയുകയും ചെയ്തു. ആംബുലൻസിൽ പോയ മഹാനവർകൾ നടന്നാണ് ബസ്‌ സ്റ്റാന്റ് വരെ പോയത്.
എനിക്ക് മഹാനവർകളുടെ അടുത്തെത്താൻ തിടുക്കം കൂടി.
ചാവക്കാട് നിന്നും ഞങ്ങൾ മണത്തല വഴി നേരെ ഡ്രൈവ് ചെയ്തു. ഒരു പാട് ദൂരം ഡ്രൈവ് ചെയ്തു കഴിഞ്ഞപ്പോൾ ഞങ്ങൾ ബോർഡ് കണ്ടു. 'മഹാനവർകൾ നഗർ'.
എന്തോ എന്റെ മനസ്സിൽ സന്തോഷത്തിന്റെ തുടി മുട്ടി.
ഒരു വലിയപറമ്പിൽ വലിയൊരു മണിമാളിക. ഞങ്ങൾ കാർ ഒതുക്കി പാർക്ക് ചെയ്തു. ഉപ്പാട് കാറിൽ തന്നെ ഇരുന്നോളാനും ഞങ്ങൾ അകത്ത് ചെന്ന് വിവരം അറിഞ്ഞു വരാമെന്നും പറഞ്ഞു. പാവം ഉപ്പ. ക്ഷീണം കാരണം പിൻ സീറ്റിൽ ചെന്ന് കിടന്നുറങ്ങി. ഞാനും ജമാൽക്കയും കൂടി അകത്ത് ചെന്ന് അന്വേഷിച്ചു. ഒരു പാട് ആളുകൾ മഹാനവർകളെ കാണാൻ എത്തിയിട്ടുണ്ട്. എനിക്ക് കിട്ടിയ നമ്പർ 94. എന്റെ രക്തത്തിൽ കലർന്ന ഒരു ചോദ്യം ഞാനവിടെ ചോദിച്ചു. 'എനിക്കൊരു ഫാൻസി നമ്പർ തരുമോ 100 ആയാലും മതി'
കൌണ്ടറിലുള്ള ആൾ എന്നെ തുറിച്ചു നോക്കി.
'ഞങ്ങൾ കുറച്ചകലെ തൃപ്രയാർ നിന്ന് വരികയാണ്. ഇവന്റെ ഉപ്പ സുഖമില്ലാതിരിക്കുകയാണ്. പെട്ടെന്ന് പോകാനുള്ള ഒരു ഉപകാരം ചെയ്യണം'. ജമാൽക്ക അത് പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. 'മഹാനവർകൾ പുറത്തു പോയിരിക്കയാണ്‌. എത്തിയാൽ ആദ്യം നിങ്ങളെ കടത്താം'. ഓ സമാധാനമായി.
ഞങ്ങൾക്ക് ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. ഉപ്പാക്കും എന്തെങ്കിലും വേണമല്ലോ?' ഉപ്പാനെ ചെന്ന് വിളിച്ചു. ആദ്യം ഒന്നും വേണ്ട എന്ന് പറഞ്ഞു. നിർബന്ധിച്ചപ്പോൾ കൂടെ വന്നു.
ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടെലിലേക്ക് പോയി. അവിടെ രസകരമായ സംഭവങ്ങൾ കേട്ടു
>>>> ശേഷം രണ്ടാം ഭാഗത്തിൽ അവസാനിക്കും

No comments:

Post a Comment