Friday, 14 October 2016

മഴയുടെ സംഗീതം (കഥ)

മഴയുടെ സംഗീതം (കഥ)
----------------------------------------
അനർഗളം പെയ്യുന്ന മഴയെ എനിക്ക് വളരെ ഇഷ്ടമാണ്, ഭാര്യയെപ്പോലെ, സഹോദരിയെപ്പോലെ, കാമുകിയെപോലെ, എന്തിനേറെ എന്റെ അമ്മയെ പോലെ. പക്ഷെ ചിലപ്പോൾ ആ മഴ ഒരു സംഹാരതാണ്ടവമാടി വരും, ഒരു യക്ഷിയെ പോലെ. എത്ര ജീവന്റെ ചോരയാണ് അത് കുടിക്കുകയാണെന്നോ? മഴയുടെ ഭംഗി ആസ്വദിക്കുന്നതു എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ മഴയുടെ ഭംഗി ശെരിയായി കിട്ടണമെങ്കിൽ മഴയ്ക്ക് മുമ്പുള്ള ചൂട് അനുഭവിച്ചാലെ പറ്റൂ.
ഇക്കൊല്ലത്തെ മഴക്കാലത്ത് എന്തോ എനിക്കൊരു ചീത്ത ബുദ്ധി തോന്നി. നല്ല മഴയത്ത് പുഴയിൽ ചാടി ആൽമഹത്യ ചെയ്യുക. എന്നായാലും മരിക്കും എന്നാൽ അതൊരു മഴക്കാലത്ത്, മഴയുടെ സംഗീതം കേട്ടുകൊണ്ട് മരിക്കുക, നല്ല രസമായിരിക്കും എന്നതായിരുന്നു ആ ചിന്തക്ക് കാതൽ. ആൽമഹത്യ തെറ്റാണെന്നും ദൈവകോപം ഉണ്ടാവുമെന്നും എനിക്കറിയായ്കയല്ല.
വീട്ടിൽ നിന്ന് കാറെടുത്ത് പോന്നു. മരിക്കാനുള്ള തീരുമാനം തന്നെ മനസ്സിൽ. രാത്രി ഒരു മണിയായിട്ടുണ്ട്. ചാഴൂർ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ ഗോകുലം സ്കൂളിന്നടുത്ത് റോഡിന്റെ ഇരുവശവും വെള്ളം റോഡ്‌ കവിഞ്ഞു കിടക്കുന്നു. അവിടെ ആൽമഹത്യ ചെയ്യണ്ട. ചേറ്റുവ പാലത്തിന്മേൽ നിന്ന് ചാടുക. അതാണ്‌ എന്റെ തീരുമാനം.
മഴത്തുള്ളികൾ ശക്തിയിൽ കാറിന്റെ ഫ്രന്റ്‌ ഗ്ലാസിൽ വന്നടിക്കുന്നു. വൈപെർ ഇട്ടിട്ടും ക്ലിയർ ആവുന്നില്ല. പണ്ട് ചെറുപ്പത്തിൽ വീടിന്റെ ഓടിന്മേൽ മഴവെള്ളം വീഴുമ്പോഴുള്ള ശബ്ദം ഒരു സംഗീതം പോലെ തോന്നിയിട്ടുണ്ട്. ഉറക്കം വരാൻ ആ സംഗീതം എനിക്കിഷ്ടമാണ്. ഇപ്പോൾ ഇനി ഈ ലോകത്തിലേക്ക്‌ ഒരിക്കലും തിരിച്ചു വരാത്ത ഉറക്കം കിട്ടാൻ ഈ മഴസംഗീതം കേട്ട് കാർ ഓടിച്ചു തൃപ്രയാർ എത്തി.
ഈ ലോകത്ത് ഇനി ജീവിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണല്ലോ ഞാൻ മരിക്കാൻ പോകുന്നത്. ദൈവം തന്ന ജീവൻ ദൈവത്തിനെ തിരിച്ചെടുക്കാൻ പാടുള്ളൂ എന്ന് എനിക്കറിയായ്കയല്ല. പക്ഷെ മഴ കണ്ടു അതിന്റെ സംഗീതം കേട്ട് മരിക്കണം. തൃപ്രയാർ എന്റെ കടയിലേക്ക് ബിൽഡിങ്ങിലേക്ക് ഞാൻ കാർ സ്ലോ ചെയ്തു നോക്കി. ഇനി നാളെ എനിക്ക് ഇവ കാണാൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി.
മഴയ്ക്ക് ശൌര്യം കൂടുകയാണ്. നാട്ടിക കടപ്പുറത്ത് നിന്നും കടലിന്റെ ഇരമ്പം ആണെന്ന് തോന്നുന്നു, കേൾക്കുന്നുണ്ട്. കാർ വാടാനപ്പള്ളിയിലെത്തി. നാലമ്പലദർശനതിന്നുള്ള തീർഥാടകർ വാഹനം നിർത്തി ഒരു ഹോട്ടെലിൽ നിന്നും ചായ കുടിക്കുന്നുണ്ട്‌. ഞാൻ ചായ കുടിക്കാൻ ഇഷ്ടമുള്ള ആളായിട്ടും കാർ നിറുത്താതെ ഡ്രൈവ് ചെയ്തു. അണ്ടത്തോടും കടിക്കാടും ചെന്നാൽ ഗൾഫിൽ നിന്നും വെക്കേഷന് വന്ന എന്റെ പെണ്‍മക്കളെ കാണാം. വേണ്ട, അവരെ കണ്ടാൽ പിന്നെ മരിക്കാൻ തോന്നില്ല. അത് മാത്രമല്ല, ചേറ്റുവയിൽ നിന്ന് ചാവക്കാട് എത്തുന്ന റോട്ടിലൂടെ ഡ്രൈവ് ചെയ്‌താൽ മരിക്കാനുള്ള ആരോഗ്യം പോലും പോകും, അത്രയധികം വൻകുഴികളാണ് റോട്ടിൽ. എന്ത് ഭംഗിയാണ് പുഴയ്ക്ക്. നന്നായി മഴ പെയ്യുന്നുണ്ട്. ശക്തിയായ കാറ്റും.
പുഴയിലേക്ക് ചാടാനായി തയ്യാറെടുക്കുമ്പോൾ പെട്ടെന്ന് ഒരു പൂച്ചയുടെ ദയനീയരോദനം ഞാൻ കേട്ടു. അത് പുഴയിൽ കിടന്നു കരക്ക്‌ കയറാനാകാതെ മരണവെപ്രാളം എടുക്കുകയാണ്. ഞാൻ പാലത്തിന്റെ അടിയിൽ കരയോടടുത്ത ഭാഗത്ത് ചെന്ന് ആ പൂച്ചയെ രക്ഷപ്പെടുത്തി. 'വിവരമുണ്ടെന്ന് വീമ്പു പറയുന്ന മനുഷ്യരേ, നിങ്ങൾ ജീവിക്കൂ, ദൈവം മരണപ്പെടുത്തുന്നത് വരെ' എന്ന് ആ മിണ്ടാപ്രാണിയായ പൂച്ച എന്നോട് പറയുന്ന പോലെ എനിക്ക് തോന്നി.
ഞാൻ ഉറക്കെ പറഞ്ഞു 'എനിക്ക് ജീവിക്കണം, ഇനിയും ജീവിക്കണം, ഞാൻ ആൽമഹത്യ ചെയ്യില്ല.'
--------------------------------------
എന്റെ അട്ടഹാസം കേട്ട് ഭാര്യ എന്നോട് ചോദിച്ചു. 'എന്താ രാത്രിയിൽ സ്വപ്നം കണ്ടതാണോ?'
ജയേഷ് ജയസേനൻ തൈപറമ്പത്ത് എന്നോട് ഒരു മഴകഥ എഴുതാൻ പറഞ്ഞതോർത്ത്‌ സ്വപ്നം കണ്ടതാ എന്ന് അവളോട്‌ പറഞ്ഞില്ല.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Thursday, 6 October 2016

വൈകിവന്ന മനംമാറ്റം (കഥ)

വൈകിവന്ന മനംമാറ്റം (കഥ)
*************************
ആളെ മനസ്സിലായില്ലെങ്കിലും വീട്ടിൽ വന്ന പ്രായമുള്ള അഥിതിയെ ഞാൻ സ്വീകരിച്ചു അകത്തു കൊണ്ടിരുത്തി. 'ഉപ്പ എവിടെ' എന്ന അദ്ധേഹത്തിന്റെ ചോദ്യത്തിന്നു മറുപടിയായി ഉപ്പ കിടക്കുന്ന മുറിയിലേക്ക് ഞാൻ അദ്ധേഹത്തെ കൊണ്ട് പോയി. എണ്പയത് വയസ്സായ എന്റെ ഉപ്പ പകുതി ഭാഗം തളർന്നു കിടക്കുകയാണ്. സംസാരമൊക്കെ കുഴഞ്ഞിട്ടാണ്. വീട്ടുകാർക്ക് മാത്രമേ ശെരിക്കും സംസാരം ഊഹിച്ചെടുക്കാൻ കഴിയൂ. അതിഥിയെ ഉപ്പ സൂക്ഷിച്ചു നോക്കി. ആരാണെന്നു എനിക്കും ഉപ്പാക്കും മനസ്സിലായില്ല. ഞങ്ങളുടെ ജിജ്ഞാസ മാറാൻ അതിഥി ഒരു കല്യാണ കത്ത് ഉപ്പാടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു 'ഞാൻ മണ്ണാർക്കാട് നിന്ന് വരുന്നു. മൈമൂനായുടെ ഭർത്താവിന്റെ ഉപ്പയാണ്. എന്റെ പേര് മൊയ്ദീൻ. സൽമയുടെ കല്ല്യാണം ഈ വരുന്ന പത്തിന്നാണ്. അത് ക്ഷണിക്കാനാണ് ഞാൻ വന്നത്'
ഞാൻ ശെരിക്കും ഒന്ന് ഞെട്ടി. മനസ്സിൽ ഒരു പാട് കൊള്ളിയാൻ മിന്നി. അത് പുറത്തു കാട്ടാതെ ഉപ്പാട് പറഞ്ഞു 'ഉപ്പ നമ്മുടെ സൽമയുടെ കല്യാണം വിളിക്കാനാണ് വന്നത്' ഉപ്പ ചെറുതായി കണ്ണുനീരണിഞ്ഞോ എന്ന് തോന്നി.
'എനിക്ക് സൽമയേയും മൈമൂനയേയും കാണാൻ ആഗ്രഹമുണ്ട്.' ഉപ്പ പറഞ്ഞ ഞങ്ങൾക്ക് മാത്രം മനസ്സിലായ വാക്കുകൾ ഉമ്മ അതിഥിയോട് പറഞ്ഞു.
'അതിനെന്താ, അവരേയും കൊണ്ട് ഇവിടെ വരാൻ ഞാൻ എന്റെ മകനോട്‌ പറയാം' എന്ന് അദ്ദേഹം പറഞ്ഞു
ഉപ്പാടെ കണ്ണിൽ ഒരു സന്തോഷത്തിന്റെ, അതോ കുറ്റബോധത്തിന്റെയോ നനവ്‌ കണ്ടു. അദ്ദേഹം യാത്ര പറഞ്ഞു പോയി.
എന്റെ ചിന്തകൾ ഇരുപതു വര്ഷം പിന്നിലേക്ക്‌ പോയി.
എനിക്കു രണ്ടു മൂത്ത സഹോദരിമാരും ഒരു ഇളയ സഹോദരിയും. എഞ്ചിനീയറായ എനിക്ക് ഒരു പാട് കല്യാണാലോചനകൾ വന്നു. തന്റെ മകന്നു ഒരു വിസ വേണം എന്നത് മാത്രമാണ് ഉപ്പാടെ ഡിമാണ്ട്.
അങ്ങിനെ ഒരു പെണ്കു ട്ടിയെയും കിട്ടി, വിസയും. അതാണ്‌ മൈമൂന. അവർ തന്ന സ്വർണങ്ങൾ മുഴുവനും വിറ്റ് ഉപ്പ കച്ചവടത്തിലേക്കു ഉപയോഗിച്ചു. സമ്പത്തിന്റെ മഞ്ഞപ്പിൽ ബന്ധങ്ങൾ പടിക്കു പുറത്ത്, അതായിരുന്നു ഉപ്പാടെ രീതി. ഒന്നും പറയാനുള്ള ശക്തി ഞങ്ങൾക്കുണ്ടായിരുന്നില്ല. മൈമൂന പ്രസവിച്ചു, ഒരു ഓമനത്തമുള്ള പെണ്കു ഞ്ഞു. സൽമ എന്ന് പേരിട്ടു. പിന്നെ ഭാര്യവീട്ടുകാരോട് കുറച്ചു കൂടി സ്വർണ്ണം ഉപ്പ ആവശ്യപ്പെട്ടു. അവർക്ക് എല്ലാ അർത്ഥത്തിലും അത് നിറവേറ്റാൻ പറ്റിയില്ല. അവളെ ഉപേക്ഷിക്കാനായിരുന്നു ഉപ്പാടെ തീരുമാനം. അത് താൻ ശിരസ്സാവഹിച്ചു. അവളെ ഉപേക്ഷിച്ചു.
ഇസ്ലാം നിയമപ്രകാരം ഒരു സ്ത്രീയെ മൊഴി ചോല്ലണമെങ്കിൽ ഒരു പാട് കടമ്പകൾ കടക്കണം. ഇന്നത്തെ ചിലർ കാണിക്കുന്നത് ശെരിയല്ല. ദൈവം അനുവദിച്ചതിൽ ദൈവത്തിന്നു ഏറ്റവും ഇഷ്ടമില്ലാത്ത കാര്യമാണ് മൊഴി ചൊല്ലൽ. ഒരു സ്ത്രീയെ മൊഴിചൊല്ലുമ്പോൾ അറ്ശു (അണ്ടകടാഹം) വിറക്ക്യും. ഇതൊന്നും എനിക്കു അറിയായ്കയല്ല. പക്ഷെ ഉപ്പ പറയുന്നത് അനുസരിക്കുകയല്ലാതെ എന്ത് ചെയ്യാൻ. നാളെ പരലോകത്ത് ദൈവം ഈ തെറ്റിനെ പറ്റി ചോദിക്കുമ്പോൾ സഹായത്തിന്നു ഉപ്പ ഉണ്ടാവില്ലെന്ന്. എനിക്കറിയാം. ബന്ധം വേർപിരിയാൻ കോടതിയിൽ എത്തിയപ്പോൾ ഉപ്പ പ്രത്യേകം പറഞ്ഞേൽപ്പിച്ചു - സനയെ നമുക്ക് വേണ്ട എന്ന് പറയണമെന്ന്. കാരണം അവളെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കാനും മറ്റും വലിയ ചിലവാണെന്നു. അതും താൻ അനുസരിച്ചു. താൻ രണ്ടാമത് കല്യാണം കഴിച്ചത് ഒരു കോടീശ്വരന്റെ മകളെയാണ്. ഒരു ദിവസം അവൾ ധരിക്കാറുള്ള രണ്ടു വലിയ മാലകൾ ഉണ്ടായിരുന്നില്ല. അതെവിടെയെന്നു ഉമ്മയും ഉപ്പയും അവളോട്‌ ചോദിച്ചു. അത് അവളുടെ വാപ്പാക്ക് കച്ചവടത്തിന്നു കൊടുത്തു എന്നായിരുന്നു അവളുടെ മറുപടി. ഞങ്ങളോട് ചോദിക്കാതെയാണോ നീ കൊടുത്തത് എന്ന് ചോദിച്ചപ്പോൾ 'നിങ്ങൾ നിങ്ങളുടെ മൂന്നു പെണ്കുകട്ടികൾക്കും കിട്ടിയ സ്വർണം വിറ്റത് അവരുടെ വാപ്പമാരോട് ചോദിച്ചിട്ടാണോ' എന്നായിരുന്നു അവളുടെ മറുചോദ്യം. ഉപ്പാടെ നാവിറങ്ങിപ്പോയി. അതിന്നു ശേഷം അവൾ ആരോടും പറയാതെ അവളുടെ വീട്ടിലേക്ക് പോയി. പലവട്ടം വിളിക്കാൻ ചെന്നിട്ടും അവൾ വന്നില്ല.
'മോനെ റഹീമേ കുറെ നേരമായി നിന്നെ ഉപ്പ വിളിക്കുന്നു' ഉമ്മാടെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നും മടക്കിയത്.
ഉപ്പാടെ അടുത്ത് ചെന്നു. 'എനിക്ക് മൈമൂനാനേം സനയേയും കാണണം' ഉപ്പാടെ ആവശ്യം. ഞാൻ എന്ത് ചെയ്യാൻ?
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മൈമൂനയും ഭർത്താവ് സലീമും സനയും എന്റെ വീട്ടിൽ വന്നു. എന്റെ സന വളരെ വലിയ പെണ്കുൈട്ടിയായിരിക്കുന്നു. അവളെ കെട്ടിപ്പിടിക്കണമെന്ന് ആഗ്രഹമുണ്ട്. അവൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോ. ആഗ്രഹം ഉള്ളിലൊതുക്കി.
'മോളെ, ഉപ്പാടെ അടുത്തേക്ക് ചെല്ല്.' സലിം പറഞത് കേട്ടപ്പോൾ സന എന്റെ അടുത്ത് വന്നു. വേർപിരിയാനാവാത്തവിധം ഞങ്ങൾ കെട്ടിപ്പിടിച്ചു. 'മോളെ ഉപ്പാനെ വെറുക്കരുത്...........ഉമ്മാടും പറയണം' അത്ര പറയാനേ എനിക്കായുള്ളൂ. മൈമൂന നേരെ ഉപ്പ കിടക്കുന്നിടത്ത് ചെന്നു. അവളോട്‌ കട്ടിലിന്മേൽ ഇരിക്കാൻ ഉപ്പ ആങ്ക്യം കാണിച്ചു. അവൾ ഇരുന്നു. മെലിഞ്ഞ ഉപ്പാടെ കയ്യെടുത്ത് ഉപ്പ തന്നെ മൈമൂനാടെ കയ്യിൽ വെച്ചു. രണ്ടു പേരുടെയും ഹൃദയത്തിൽ നിന്ന് ഒരു പാട് തേങ്ങലുകൾ. രണ്ടാൾക്കും എന്തൊക്കെയോ പറയണമെന്നുണ്ട്. വാക്കുകൾ എവിടെയോ ഒളിച്ചപോലെ. ഇത് കണ്ടപ്പോൾ സലിം പറഞ്ഞു 'ഭാര്യയെ ഭർത്താവ് ഉപേക്ഷിച്ചാലും ഭർത്താവിന്റെ ഉപ്പ തൊട്ടാൽ വുളു മുറിയൂല. അത്ര ബന്ധമാണ് അവർ തമ്മിൽ' മൈമൂന ഉമ്മയായും ഒരു പാട് നേരം കെട്ടിപിടിച്ചു കരഞ്ഞു. ഉമ്മയും ഉപ്പയും കരയുന്നത് ആദ്യമാണ് കാണുന്നത്.
പരിചയപ്പെടാൻ വേണ്ടി ഞാൻ സലീമിനോട് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചു, 'ഞാൻ കുവൈറ്റിൽ ഓയിൽ കമ്പനിയിൽ ജോലി ചെയ്യുന്നു. മൈമൂന എന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയാണ്. ഉപ്പയാണ് ഇവളുടെ സങ്കടം എന്നോട് പറഞ്ഞത്. ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെയാണ് വിവാഹം കഴിച്ചത്. എനിക്കും അത് സമ്മതമായിരുന്നു. എന്റെ ആദ്യവിവാഹമായിരുന്നു. ഞങ്ങൾക്ക് വേറെ രണ്ടു കുട്ടികളും കൂടിയുണ്ട്. അവർ സ്കൂളിൽ പോയത് കൊണ്ടാണ് വരാതിരുന്നത്'
അതിന്നു ശേഷം സലീം ഒരു ഉപദേശം നൽകി 'വാപ്പമാര് പറയുന്നത് മക്കൾ കേൾക്കണം, അത് പോലെ മക്കൾ പറയുന്നത് വാപ്പമാരും കുറച്ചൊക്കെ കേൾക്കണം. എന്ന് കരുതി വാപ്പ പറയുന്നതേ മക്കൾ കേൾക്കുകയുള്ളൂ എന്നും മക്കൾ പറയുന്നതെ വാപ്പ കേൾക്കുകയുള്ളൂ എന്നതും ശെരിയല്ല. ഇന്ന് എന്റെ ഉപ്പ സമ്പാധിച്ചതിൽ കൂടുതൽ ഞാൻ നേടിയിട്ടുണ്ട്. പക്ഷെ ഞാനിന്നും ഉപ്പാടെ അടുത്ത് ഒരു ദരിദ്രൻ ആണ്. ഇന്നും ഉപ്പാനെ കാണുമ്പോൾ ഞാൻ ഇരുന്നിടത്ത് നിന്നും പെട്ടെന്ന് എഴുനേൽക്കും. ഞാൻ ഈ നിലയിൽ എത്തിയത് എന്റെ ഉപ്പാടേയും ഉമ്മാടേയും നിശ്ശബ്ധപ്രാർത്ഥന കൊണ്ടാണ്. എന്റെ ഉപ്പാട് ദേഷ്യം വന്നിട്ടുള്ള സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട് പക്ഷെ, ഇന്ന് ഞാൻ ആലോചിക്കുമ്പോൾ എന്നെ ഒരു പട്ടം കണക്കെ പാറിപ്പറക്കാൻ ഉപ്പ വിട്ടു തന്നതാണ് എന്റെ ഈ ജീവിതം. എല്ലാം ഉപ്പ ചെയ്തു തരികയായിരുന്നെങ്കിൽ ഞാനൊരു മന്ദബുദ്ധി ആയേനെ. ഉപ്പ ഇപ്പോൾ പറയുന്ന പല കാര്യങ്ങളും എനിക്ക് ഉൾക്കൊള്ളാൻ പ്രയാസമുണ്ട്. പക്ഷെ അവർ ഒരു പാട് അനുഭവങ്ങൾ ഉള്ളവരായിരിക്കും. അത് കൊണ്ട് ഞാൻ ഉപ്പ പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്'
ഉപ്പ ഉമ്മാനോട് അടുത്ത് വരാൻ ആങ്ക്യം കാട്ടി. ഉമ്മ അടുത്തു ചെന്നപ്പോൾ ഉമ്മാട് അലമാരിയിൽ നിന്നും ഉപ്പാടെ ബാഗ്‌ എടുത്തു കൊണ്ട് വരാൻ പറഞ്ഞു. ആ ബാഗ് തുറന്നു ഉപ്പ ഒരു പാട് സ്വർണനാണയങ്ങളും ലക്ഷക്കണക്കിന്നുള്ള രൂപയുടെ ബാങ്ക് രസീതികളും മൈമൂനയെ ഏൽപ്പിച്ചു. അത് നോക്കിയിട്ട് മൈമൂന സനയെ വിളിച്ചു പതുക്കെ പറഞ്ഞു 'മോളെ ഇത് നിന്റെ പേരിൽ ഇട്ട പണമാണ്.'
ഞാൻ സനയുടെ കല്യാണത്തിന്നു പോയി. എന്നെ സ്റ്റെജിലേക്ക് സലിം നിര്ബന്ധിച്ചു കൊണ്ടിരുത്തി. മുസലിയാർ നികാഹ് കുത്തുബ നടത്തുകയാണ്. അറബിയിലായിരുന്നു കുത്തുബ. നിങ്ങൾ ആണ്കുലട്ടികൾക്ക് വിവാഹം ആലോചിക്കുമ്പോൾ സമ്പത്തോ സൌന്ദര്യമോ അല്ല നോക്കേണ്ടത്, മറിച്ചു ദീൻ (മതചര്യ) ആണ് നോക്കേണ്ടത് എന്നാണു പറഞ്ഞത്. അറബിയിൽ ആയതു കൊണ്ട് മിക്കവർക്കും മനസ്സിലായില്ല. ഞാൻ ഗൾഫിൽ പോയത് കൊണ്ട് എനിക്ക് മനസ്സിലായി. കല്യാണചന്തയിൽ കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു നിക്കാഹിന്നു ഇരിക്കുമ്പോഴാണ് ഈ ഉപദേശം. ഇനി കല്യാണം കഴിക്കാനുള്ളവർ മനസ്സിലാക്കാൻ ആണെങ്കിൽ ഈ അറബിയിൽ പറഞ്ഞത് എത്ര ആൾക്ക് മനസ്സിലാവും?
നിക്കാഹിന്റെ സമയമായി. എന്നോട് നിക്കാഹ് കഴിച്ചു കൊടുക്കാൻ സലിം പറഞ്ഞു. ഞാനത് ചെയ്തു. എന്റെ ജീവിതത്തിൽ ഏറ്റവും നല്ല ഒരു കാര്യം ചെയ്ത പോലെ തോന്നി.
-----------------------------------------------------
മാപ്പിള പാട്ടുകാരൻ KG സത്താർ സാഹിബ് 1955-60കളിൽ പാടിയ പാട്ട് ഓർമയിൽ നിന്ന് എടുത്തെഴുതുന്നു;
പെണ്ണിന്നൊരു മാപ്പിളകിട്ടണമെങ്കില് സ്ത്രീധനം മുന്നില് വെച്ചോ
പൊൻപണ്ടം വേണ്ടതൊക്കെ മുമ്പേ കരുതിക്കോ
ഉന്നത തറവാട്ടുകാരനെന്ന സമ്മതിനേടിക്കോ
ഈ മൂന്നു കാര്യം നല്ല ഈമാൻ കൊണ്ട് മനസ്സിലുറച്ചോ
അതിന്നായ് പെണ്മക്കളെ പെറ്റവർ പൈസ കരുതിക്കോ
ഇതൊന്നും കഴിയാത്ത കൂട്ടര് പെണ്ണിനെ മുക്കിലിരുത്തിക്കോ
അഴകുള്ളോരു പെണ്ണാണെങ്കിലും സ്ത്രീധനമില്ലാതെങ്ങിനെ ചെക്കൻ
മാംഗല്യം ചെയ്തീനാട്ടിൽ കറങ്ങി നടക്കേണ്ടേ?
ചുമ്മാ കിട്ടുന്ന പൈസ കളയാൻ കൽബില് തോന്നണ്ടേ?
കല്യാണചന്തയിൽ പെണ്ണിനെ വിൽക്കലും ആണിനെ വാങ്ങലും ജോറ്
കഷ്ടം ഈ നിയമം മാറ്റിമറിക്കണതെന്നാണ്
സൌഖ്യം കിട്ടാനീ പൈസടെ മോഹം തീരണതെന്നാണ്
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>