ഖത്തറിന്റെ പുതിയ മുഖം (യാത്രാവിവരണം) - ഭാഗം 1
by ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം,
തൃപ്രയാർ, തൃശ്ശൂർ.
ആദ്യമൊക്കെ എന്റെ മകന്റെ, മരുമകളുടെ, കൊച്ചു മക്കളായ ചെച്ചുവിന്റെ
ചെഞ്ചുവിന്റെ ഖത്തറിലേക്കുള്ള ക്ഷണം കേട്ടപ്പോൾ ഒരു ഉത്സാഹവും തോന്നിയില്ല.
ജീവിതത്തിന്റെ സിംഹഭാഗവും ഗൾഫിലെ മണലാരണ്യത്തിൽ പല ജോലികളും ചെയ്ത് ഗൾഫിന്റെ
ശൈശവത്തിൽ നിന്ന് യൌവനത്തിലെക്കുള്ള യാത്ര നേരിട്ട് കാണുകയും അപ്പോഴൊക്കെ അബൂദാബിയിൽ
നിന്ന് പലവട്ടം ഖത്തറിലേക്ക് യാത്ര ചെയ്യുകയും ചെയ്ത എനിക്ക് ഇനിയൊരു യാത്ര
അരോചകമായി തോന്നിയതിൽ അൽബുദമില്ല.
പക്ഷെ... അതൊരു വലിയ പക്ഷേയാണ്... എന്റെ ഒരാഴ്ചത്തെ
വരവിന് വേണ്ടി മകൻ ലീവ് എടുത്തെന്നും കൊച്ചു മക്കളുടെ സ്കൂൾ ക്രിസ്തമസ് വെക്കേഷൻ
ആണെന്നും കേട്ടപ്പോൾ എന്റെ തീരുമാനം ഞാൻ മാറ്റി.
അങ്ങിനെ
ഡിസംബർ 23ന് നെടുംബാശേരിയിലേക്ക്. ഒരാഴ്ച കഴിഞ്ഞു തിരിച്ചു വരേണ്ടതല്ലേ
എന്ന് കരുതി നെടുമ്പാശേരിക്ക് വെറും 4 കിലോമീറ്റർ ദൂരമുള്ള പുറയാറിലെ MM ബാവമുസലിയാരുടെ വീട്ടിൽ കാർ പാർക്ക് ചെയ്തു. എയർപോർട്ടിൽ വളരെ നേരത്തെ
എത്തി. അകത്ത് ചെന്ന് കാണാനായി ഒന്നുമില്ല.. കാരണം ഇതിനു മുമ്പും പലവട്ടം
അതിനുള്ളിൽ പോയിട്ടുണ്ട്. ജെറ്റ് എയർവെയ്സിന്റെ കൌണ്ടർ തുറന്നിരിക്കുന്നു. അത്
ദുബായിലേക്കുള്ളതാണെന്ന് മാത്രം. ഞാൻ കുറച്ചു നീങ്ങി ട്രോളിയുമായി നിന്നു, കൌണ്ടറിലെ ആഫീസർക്ക് എന്നെ കാണാവുന്ന രീതിയിൽ. ലൈനിൽ ആരുമില്ല.
ദോഹയിലെക്കുള്ള കൌണ്ടർ തുറക്കാൻ ഇനിയും സമയമുണ്ട്. അപ്പോൾ ആ ആഫിസർ എന്നെ വിളിച്ചു.
ഞാൻ ദുബൈലെക്കല്ല, ദോഹയിലെക്കാണെന്നു ഭവ്യതയോടെ പറഞ്ഞു.
പ്രായത്തെ ബഹുമാനിച്ചോ എന്തോ എന്നെ വിളിച്ച് ലഗേജ് വാങ്ങി. കിട്ടിയ അഞ്ചു മിനിറ്റ്
കൊണ്ട് ഞങ്ങൾ പരിചയപ്പെട്ടു.. കാരണം ലൈനിൽ വേറെ ആരുമുണ്ടായിരുന്നില്ല.
ഒരു ചായ കുടിച്ചാൽ കൊള്ളാമെന്നുണ്ട്. അല്ലെങ്കിൽ തന്നെ
ചായ എന്റെ ഒരു വീക്നെസ് ആണല്ലോ? താഴെ ഒരിടത്തും കാന്റീൻ ഇല്ല.
എയർപോർട്ടിന്റെ ഉള്ളിൽ കാന്റീൻ ഉണ്ട്. ലഗേജ് കൊടുത്തു കഴിഞ്ഞാൽ അങ്ങൊട്ട് പോകാൻ
സമ്മതിക്കില്ല. അങ്ങിനെ ഇമിഗ്രേഷൻ, കസ്റ്റംസ്, സെക്യൂരിറ്റി കഴിഞ്ഞു മുകളിലേക്ക് പോയി. അവിടെ കാന്റീനിൽ നിന്നും ചായ
കുടിച്ചു. മുപ്പതു രൂപ കൊടുത്തതിൽ വിഷമമില്ല. മറക്കാൻ പറ്റാത്ത കാര്യം എന്റെ
ജീവിതത്തിൽ ഇത്തരത്തിൽ ഒരു ചായ കുടിച്ചിട്ടില്ല. തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ ഒരു
വാട്ടക്കാടി ചായ. ഭാര്യ ഉണ്ടാക്കുന്ന ചായയുടെ രുചിക്ക് മനസ്സിൽ ഒരു നന്ദി പറഞ്ഞു.
അസർ നിസ്കരിക്കണം. ഒരു മുറി പള്ളിയാക്കിയിട്ടുണ്ട്.
അതിന്റെ പുറത്ത് രണ്ടു കൂറ്റൻ വീമാനങ്ങൾ. ഒന്ന് സൗദിയയും മറ്റേത് എയർ ഇന്ത്യയും.
രണ്ടും ജിദ്ദയിലേക്ക്. യാത്രക്കാരിൽ ഭൂരിഭാഗവും ഉമ്രക്കു പോകുന്നവർ. ഒരു മുസലിയാരുടെ
പിന്നിൽ ഞാൻ നിസ്കരിച്ചു. അതേറൂമിൽ ചെറുതായി പാർറ്റീഷൻ ചെയ്ത സ്ഥലത്താണ് സ്ത്രീകൾ
നമസ്കരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും പള്ളിയിലേക്ക് കടക്കുന്നത് ഒരേ
വാതിലിലൂടെ. അതും മുസലിയാരുടെ സൈഡിലൂടെ. നിസ്കാരം കഴിഞ്ഞപ്പോൾ എന്റെ നിസ്കാരം
സ്വീകരിക്കുമോ എന്നൊരു സംശയം. എങ്കിലും ആ പള്ളി ഉണ്ടാക്കാൻ കാരണക്കാരനായ
വ്യക്തിക്ക് വേണ്ടി ഞാൻ പ്രാർഥിച്ചു.
ബോർഡിങ്ങിന് വേണ്ടി ലൗഞ്ചിലേക്ക് പോയി. അവിടെ എന്റെ
മുന്നിലെ സീറ്റിൽ നേരം പോക്കിന് വേണ്ടി ഒരുവൾ മൊബൈലിൽ എന്തോ നോക്കുന്നു. എന്റെ
ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായിരുന്നത്...എനിക്ക് ഉയരം വെച്ച പോലെ... ആ യുവതി
എന്റെ രചന വായിക്കുകയായിരുന്നു. ഞാൻ അവരുമായി പരിചയപ്പെട്ടു. ഒടുവിൽ ഞാനവരോട്
ചോദിച്ചു.. എങ്ങിനെയുണ്ട് എന്റെ രചനകൾ. നേരം പോകാൻ വേണ്ടി നല്ലതൊക്കെ വേറെ ആളുകൾ
എഴുതിയത് വായിച്ചു. പിന്നെ ഇക്കാടെ രചനകൾ നല്ലതല്ല എന്നറിഞ്ഞിട്ടും ഗതികേട്ടാൽ
പുലി പുല്ലും തിന്നും എന്ന പോലെ വായിച്ചു. എനിക്കാ കുട്ടിയോട് ഇഷ്ടം തോന്നി.
അഭിപ്രായം തുറന്നു പറഞ്ഞല്ലോ.
ബോർഡിംഗ് തുടങ്ങി. ആവശ്യപ്പെട്ട പോലെ വിൻഡോസീറ്റ്, അതും ഫ്ലൈറ്റിന്റെ ചിറകുകൾക്ക് മുന്നിൽ കിട്ടിയതിന് ആ ആഫീസറെ മനസ്സിൽ
നന്ദി പറഞ്ഞു.
എയർഹോസ്റ്റെസ് വന്ന് എന്താണ് വേണ്ടത് എന്ന് ചോദിച്ചു.
എന്റെ ചായ പ്രേമം വീണ്ടും വന്നു. അവർ ഭക്ഷണത്തിന്റെ കൂടെ തന്ന ചായ കുടിച്ചപ്പോൾ
ഒരു സംശയം എനിക്കുദിച്ചു. ജെറ്റ് എയർവെയ്സും എയർപോർട്ട് കാന്റീൻകാരും തമ്മിൽ
വാട്ടക്കാടി ചായ മത്സരത്തിൽ പങ്കെടുക്കുകയാണോ എന്ന്.
എന്റെ രണ്ടു സീറ്റ് മുന്നിലിരിക്കുന്ന ഒരാൾ കയറിയത്
മുതൽ മദ്യം കഴിക്കുന്നുണ്ടായിരുന്നു. ഒരു പാട് പ്രാവശ്യം എയർ ഹോസ്റ്റെസ് മദ്യം
കൊടുത്തു. ആ വ്യക്തി വീഴുന്ന തലത്തിലായി. വീണ്ടും മദ്യം ചോദിച്ചു. എയർഹോസ്റ്റെസ്
മദ്യം കൊടുത്തില്ല. അയാൾ മംഗ്ലീഷിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇനി മദ്യം
തന്നില്ലെങ്കിൽ എന്നെ ഇവിടെ ഇറക്കിക്കോ എന്ന് അയാൾ പറയാഞ്ഞത് ഭാഗ്യം.
യാത്രക്കാരിൽ മിക്കവരും സീറ്റുകളുടെ മുന്നിലുള്ള
മോണിട്ടറിൽ വീഡിയോ ഫിലിം കാണുന്നു. ഞാൻ നാവിഗേറ്റർ വെച്ചു. അപ്പോൾ ഫ്ലൈറ്റ് എത്ര
ഉയരത്തിലാണ് പറക്കുന്നത്, ആകാശവേഗത, ലാൻഡ്
സ്പീഡ്, എത്ര സമയം കൊണ്ട് ദോഹയിൽ എത്തും ഏത് സ്ഥലത്തിന്
മുകളിലാണെന്നൊക്കെ അറിയാം. കുറച്ചു കഴിഞ്ഞപ്പോൾ അറബിക്കടലിന്നു മുകളിലായി. ഈ
കടലിന്റെ പേര് മാറ്റണമെന്ന് ആരെങ്കിലും പറയുമോ എന്തോ. വീണ്ടും ഒന്നര മണിക്കൂരിന്നു
ശേഷം ഫ്ലൈറ്റ് ഒമാനിന് മുകളിലായി.. പിന്നെ അബുദാബിയുടെ റുവൈസിനു മുകളിലെത്തി.
എന്നെ ഞാനാക്കിയ എന്റെ പോറ്റമ്മ... അബുദാബി.
ആര മണിക്കൂറിന്നു ശേഷം ദോഹയിലെ ഹമദ് ഇന്റർനാഷണൽ
എയർപോർട്ടിൽ ജെറ്റ് വീമാനം ലാൻഡ് ചെയ്തു. പുറത്ത് എന്നെ സ്വീകരിക്കാൻ എന്റെ മകനും
ഭാര്യയും രണ്ടു കൊച്ചു മക്കളും. ലോകത്തിലെ ഏത് വലിയവർ സ്വീകരിച്ചാലും ഇത്ര സന്തോഷം
ഉണ്ടാവില്ല. എന്നെ സ്വീകരിക്കാൻ വന്ന എന്റെ കൊച്ചുമക്കളുടെ കയ്യിൽ WELCOME
PAPPA TO DOHA എന്നെഴുതിയ ഒരു പ്ലെക്കാർടുണ്ടായിരുന്നു. അവർ
എന്നെയും മകനേയും പപ്പ എന്നാണ് വിളിക്കുന്നത്. അത് കണ്ടപ്പോഴും ഇത് എഴുതുമ്പോഴും
എന്റെ കണ്ണിൽ ഒരു നനവ്.
അങ്ങിനെ ഖത്തർ അമീർ ഹിസ് ഹൈനെസ് ഷൈഖ് തമീം ബിൻ ഹമദ്
അൽ താനിയുടെ രാജ്യത്ത് ഞാനെത്തി. ആ രാജ്യത്തെ കാഴ്ചകളെപറ്റിയുള്ള വിവരണം അടുത്ത
ലക്കങ്ങളിൽ പ്രതീക്ഷിക്കാം.
No comments:
Post a Comment